തിരുവനന്തപുരം: യുവ ഡോക്ടർ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗത്തെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. ആക്രമണത്തിന് മുൻപ് പ്രതി എടുത്ത വീഡിയോ ആർക്കാണ് അയച്ചതെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
വാട്‌സ്ആപ്പിൽ സുഹൃത്തിന് മെസേജ് അയച്ചതിന് ശേഷം സന്ദീപ് ഡിലീറ്റ് ചെയ്തു എന്നാണ് ലഭിയ്‌ക്കുന്ന വിവരം. എന്നാൽ പ്രതിയുടെ ഈ സുഹൃത്ത് ആരെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ആക്രമണം നടത്തുന്ന അന്ന് രാത്രി പ്രതി പോലീസിനെ ഫോണിൽ വിളിക്കുന്നതിന് മുൻപ് രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തിൽ സന്ദീപ് പറഞ്ഞത്. പ്രാഥമിക പരിശോധനയിൽ ഈ വീഡിയോ സന്ദേശം പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഡോക്ടറെ കൊലപ്പെടുത്തിയതിന് ശേഷവും പ്രതി അക്രമാസക്തനായി ബഹളം തുടരുകയായിരുന്നു. പൂജപ്പുരയിലെ അതീവ സുരക്ഷ ബ്ലോക്കിലെ സെല്ലിലാക്കിയ പ്രതി അവിടെയും ബഹളും തുടർന്നു.രാത്രിയിൽ സെല്ലിൽ കിടന്ന് പ്രതി ബഹളം വെച്ചുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. 24 മണിക്കൂർ സിസിടിവി നിരീക്ഷണമുള്ള സെല്ലിലാണ് പ്രതിയെ ഇട്ടിരിക്കുന്നത്. പ്രതിയെ നിരീക്ഷിക്കുന്നതിനായി വാർഡന്മാരെയും ഏർപ്പെടുത്തിയിട്ടുണ്ട്.
Comments