ഇടുക്കി: കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികളായ മാതാപിതാക്കൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മദ്ധ്യപ്രദേശ് ഇൻഡോർ സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യഭർത്താക്കന്മാരെന്ന വ്യാജേന താമസിച്ചിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുട്ടി ജനിച്ച ുടൻ മരിച്ചുവെന്നാണ് പോലീസിന് ലഭിച്ച വിവരം. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന പോലീസിന് ലഭിയ്‌ക്കുന്നത്. പിന്നാലെ പോലീസ് വിശദമായ അന്വേഷണം നടത്തുകയും മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
സാഥുറാമും മാലതിയും നിയമപരമായി വിവാഹിതരായിരുന്നില്ല. നാട്ടിൽവെച്ച് മാലതി ഗർഭിണിയായിതിനെ തുടർന്നാണ് തോട്ടം തൊഴിലാളികളായി കേരളത്തിലേയ്‌ക്ക് എത്തിയത്. ഒരു എസ്‌റ്റേറ്റിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. കെട്ടിടത്തിന് സമീപമുള്ള ശുചിമുറിയിൽ വെച്ചാണ് യുവതി കുഞ്ഞിന് ജ്ന്മം നൽകിയത്. ഇവിടെ വെച്ച് തന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് പറഞ്ഞത്. തുടർന്ന് കുട്ടി മരിച്ചുവെന്ന് നാട്ടുകാരെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
മാലതി നിലവിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സാധുറാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നുതന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Comments