തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ 17-കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. ബീമാപള്ളി സ്വദേശിയായ പെൺകുട്ടി അസ്മിയയെ ശനിയാഴ്ചയായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അൽ-അമൻ എന്ന മതപഠന ശാലയിൽ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ഒരു വർഷമായി ഇവിടെ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ.
എല്ലാ വെള്ളിയാഴ്ചകളിലും അസ്മിയ വീട്ടിലേക്ക് വിളിക്കുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച അസ്മിയയുടെ ഫോൺ കോൾ വീട്ടുകാർക്ക് ലഭിച്ചില്ല. ഇതോടെ കുട്ടിയുടെ മാതാവ് മതപഠന കേന്ദ്രത്തിലേക്ക് വളിച്ചന്വേഷിച്ചു. ഇതോടെ അസ്മിയ തിരിച്ചുവിളിച്ചു. ”ഉമ്മാ, എന്നെ കൂട്ടിക്കൊണ്ടുപോകണേ” എന്ന് അസ്മിയ ആവശ്യപ്പെട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്. ഒന്നരമണിക്കൂറിനുള്ളിൽ അസ്മിയയുടെ മാതാവ് അസ്മിയ പഠിക്കുന്ന സ്ഥാപനത്തിലെത്തിയെങ്കിലും മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മതപഠന കേന്ദ്രത്തിന്റെ അടുക്കളയോട് ചേർന്നുള്ള ഭാഗത്താണ് 17-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് വീട്ടുകാർ. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments