ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 22 ആയി. ഇന്ന് ചെങ്കൽപേട്ടിലും വിഴിപ്പുരത്തുമായി നാല് പേരാണ് മരിച്ചത്. 35 പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
വ്യാജമദ്യ ദുരന്തത്തിൽ 2,466 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2,461 പേർ അറസ്റ്റിലായിട്ടുണ്ട്. 21,611 ലിറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിലാണ് ദുരന്തമുണ്ടായത്. വില്ലുപുരത്തെ മാരക്കാനത്താണ് ആദ്യം ദുരന്തം റിപ്പോർട്ട് ചെയ്തത്. മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് മദുരാന്തകത്തും സമാന സംഭവം റിപ്പോർട്ട് ചെയ്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നു ദിവസങ്ങളിലായാണ് മരണം സ്ഥിരീകരിച്ചത്.
Comments