ഭുവനേശ്വർ : ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ പ്രശ്സതമായ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.
സംരക്ഷണ സ്മാരക പട്ടികയിലേക്ക് കപിലേശ്വർ ക്ഷേത്രത്തെ കൊണ്ടുവരുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം മെയ് 5-നാണ് പുറത്തുവന്നത്. കപിലേശ്വർ ക്ഷേത്രത്തിന്റെ മികച്ച പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ കപിലേശ്വർ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് സംരക്ഷണ സ്മാരക പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരമാനമെടുത്തതെന്നു ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു. ക്ഷേത്രത്തിന്റെ പരിപാലനത്തിൽ സംസ്ഥാന സർക്കാരിന് അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കപിലേശ്വർ ക്ഷേത്രം പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും മതപരവും സാംസ്‌കാരികവുമായ വേരുകൾ ഓർമ്മിപ്പിക്കുന്നു. കപിലേശ്വര ക്ഷേത്രം അറിയപ്പെടുന്നത് കപിലേശ്വര ശിവക്ഷേത്രം എന്നാണ്. സംസ്ഥാനത്ത് ഇപ്പോഴും നിലനിൽക്കുന്ന ഏറ്റവും പഴയ ക്ഷേത്രങ്ങളിൽ ഒന്നാണ്. ലോകമെമ്പാടുമുള്ള സന്ദർശകരെയും ഭക്തരെയും ആകർഷിക്കുന്ന ഒരു അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കപിലേശ്വർ ക്ഷേത്രം.
Comments