തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ പ്രിൻസിപ്പാൾ ജി.ജെ ഷൈജുവിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കോളേജിന് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് നടപടി. പ്രിൻസിപ്പാളിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റാദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. കോളേജിലെ പുതിയ പ്രിൻസിപ്പാൾ ഡോ എന്‍ കെ നിഷാദാണ്.
അതേസമയം, ആൾമാറാട്ട വിവാദത്തിൽ ജില്ലയിലെ സിപിഎം നേതാക്കളുടെ പരസ്യ പ്രതികരണത്തിന് പാർട്ടി വിലക്ക് ഏർപ്പെടുത്തി. ഇതോടെ സിപിഎമ്മിലെ ആഭ്യന്തര യുദ്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ജില്ലയിലെ രണ്ട് എംഎൽഎമാർ വിഷയത്തിൽ പരസ്യപ്രതികരണം നടത്തുന്നത് സിപിഎം വിലക്കി. കാട്ടാക്കട എംഎൽഎ – ഐബി സതീഷ്, അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ എന്നിവർക്കാണ് സിപിഎം ജില്ലാ നേതൃത്വം താക്കീത് നൽകിയിരിക്കുന്ന്. ആൾമാറാട്ടത്തിൽ പങ്കില്ലെന്ന് അറിയിച്ച് ഇരുവരും കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി.
കൂടാതെ ഇവർക്കെതിരെ പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സി പി എം ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഡി കെ മുരളി , പുഷ്പലത എന്നിവരാണ് അന്വേഷിക്കുന്നത്. എംഎൽഎമാർക്ക് പുറമേ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കടകംപള്ളി സുരേന്ദ്രൻ ഇരുവരുടെ പേരുകളും പുറത്തുവരുന്നുണ്ട്. എന്നാൽ എംഎൽഎ മാരെ മാത്രം ബലിയാടാക്കി മറ്റ് നേതാക്കളെ രക്ഷിക്കാനുള്ള തത്രപ്പാട്ടാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത്.
Comments