ശ്രീനഗർ: കശ്മീരിന്റെ പ്രകൃതി സൗന്ദര്യത്തിൽ മയങ്ങി ജി 20 ഷെർപ്പകൾ. ജി20 ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ രണ്ടാം ദിവസം ഷെർപ്പകൾ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. പാരി മഹൽ, നിഷാത് ഗാർഡൻ, ചെഷ്മ ഷാഹി, കശ്മീർ ആർട്സ് എംപോറിയം, പോളോ വ്യൂ മാർക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങൾക്ക് സൗന്ദര്യത്തിൽ അവർ വിസ്മയിച്ചു. ഭീകരരുടെ ആക്രമങ്ങളിൽ പകച്ചുനിന്നിരുന്ന ഒരു നാട് സഞ്ചാരികളുടെ പറുദീസയായി എങ്ങനെ മാറിയെന്നതും ഷെർപ്പകളുടെ തുടർ യോഗത്തിൽ ചർച്ചയാകും.
ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലാണ് വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കുന്നത്. വിനോദസഞ്ചാര, ബിസിനസ് മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജി20 ഉച്ചകോടി യോഗങ്ങളെ ആവേശത്തോടെയാണ് കശ്മീർ താഴ് വാരത്തെ ജനങ്ങൾ സ്വാഗതം ചെയ്തത്. തിലകം ചാർത്തിയാണ് പ്രതിനിധികളെ സമ്മേളനത്തിലേക്ക് വരവേറ്റത്.
അന്താരാഷ്ട്രമാദ്ധ്യമങ്ങൾ ശ്രദ്ധാപൂർവ്വമാണ് ജി20 യോഗത്തെ നോക്കികാണുന്നത്. ചൈനയും തുർക്കിയും സൗദിയും വിട്ടുനിൽക്കുന്ന യോഗം പക്ഷേ ലോക മാദ്ധ്യമങ്ങളിൽ ചർച്ചയായി. കശ്മീരിലെ സുസ്ഥിര സമാധാനത്തിന് നരേന്ദ്രമോദി സർക്കാർ കൈക്കൊണ്ട നടപടികൾ ചൂണ്ടിക്കാട്ടിയാണ് വിദേശമാദ്ധ്യമങ്ങൾ ജി 20 ടൂറിസം കർമ്മസമിതിയോഗം റിപ്പോർട്ട് ചെയ്തത്. വെല്ലുവിളികളെ അതിജീവിച്ച് കശ്മീർ അതിന്റെ ജീവിതം തിരികെപ്പിടിച്ചിരിക്കുന്നുവെന്ന് തയ്വാൻ ന്യൂസിന്റെ പ്രത്യേക വാർത്തയിൽ പറയുന്നത്.
ജി20 പ്രതിനിധികൾക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ വാനോളം പ്രശംസിക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. ശ്രീനഗറിലെ ഷെയ്ഖ് ഉൾ ആലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിച്ച വിളക്ക് തൂണുകളുടെയും ജി 20 ലോഗോ ഉൾക്കൊള്ളുന്ന പരസ്യ ബോർഡുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജി20 യോഗം നാളെ സമാപിക്കും.
Comments