സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ് നൽകി സിഡ്‌നിയിലെ ഇന്ത്യൻ സമൂഹം. ഖുദോസ് ബാങ്ക് അരീനയിൽ നടന്ന ചടങ്ങിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് നരേന്ദ്രമോദി എത്തിയത്. ഇരു നേതാക്കളും കൈകൾ കോർത്തുപിടിച്ച് ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്തു. മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി, ന്യൂ സൗത്ത് വേൽസ് മേയർ, പ്രതിപക്ഷ നേതാക്കൾ എന്നിങ്ങനെ രാഷ്‌ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യം. മറ്റു രാജ്യങ്ങൾ പലവിധ പ്രശ്‌നങ്ങൾ നേരിടുമ്പോൾ ഇന്ത്യ ശക്തമായി നിലനിൽക്കുകയാണ്. അന്താരാഷ്‌ട്ര നാണയ നിധി ഇന്ത്യയെ വിശേഷിപ്പിച്ചത് ലോക സമ്പദ് വ്യവസ്ഥയിലെ ബ്രൈറ്റ് സ്‌പോട്ട് എന്നാണ്. ലോകബാങ്കിനും സമാനമായ അഭിപ്രായമാണുള്ളത്. മറ്റുരാജ്യങ്ങളിലെ ബാങ്കിംഗ് ശൃംഖല പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ പോലും ഇന്ത്യൻ ധനവിനിമയ സമ്പ്രദായം എല്ലായിടത്തും പ്രശംസിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലേയും സംസ്‌കാരങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്, എന്നാൽ യോഗ, ക്രിക്കറ്റ്, ടെന്നീസ് എന്നിവ ഇരു ജനതയേയും ഒന്നിപ്പിച്ചു. പരസ്പര ബന്ധവും പരസ്പര ബഹുമാനവും കേവലം നയതന്ത്ര ബന്ധത്തിലൂടെ വളർന്നതല്ല. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹമാണ് ഇരുരാജ്യങ്ങളെയും ഇത്രമേൽ അടുപ്പിച്ചത്. 2014 ൽ സിഡ്‌നിയിൽ എത്തിയപ്പോൾ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടുത്ത വരവിന് 28 വർഷം ഇനി കാത്തിരിക്കേണ്ടി വരില്ലെന്ന് നിങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. ആ വാക്ക് താൻ പാലിച്ചിരിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണിനെയും പ്രധാനമന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. ബ്രിസ്ബണിൽ ഇന്ത്യൻ കോൺസുലേറ്റ് വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചടങ്ങിൽ പങ്കെടുത്ത് ആദ്യം പ്രസംഗിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത് ‘ മോദി ഇസ് ദ ബോസ്’ എന്നാണ്. തന്റെ സുഹൃത്തിന് ഇത്രയും നല്ല സ്വീകരണം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആൽബനീസ് പറഞ്ഞു. ആസ്‌ട്രേലിയയെ ശക്തമായ രാഷ്‌ട്രമാക്കി മാറ്റുന്നതിൽ ഇന്ത്യൻ സമൂഹത്തിന് വ്യക്തമായ പങ്കുണ്ട്. ഓസ്‌ട്രേലിയയെ തങ്ങളുടെ ഭവനമായി സ്വീകരിച്ചതിന് നന്ദിയുണ്ടെന്നും ആൽബനീസ് പറഞ്ഞു.
സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയിൽ നടന്ന ചടങ്ങിൽ 20,000 ൽ അധികം പേർ പങ്കെടുത്തു. ഇന്ത്യൻ ഓസ്‌ട്രേലിയൻ ഡയസ്‌പോര ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ കലാരൂപങ്ങളുടെ അവതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
Comments