തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ പ്രതിയായ സന്ദീപിനെ മാനസിക നില പരിശോധിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സന്ദീപിന് കർശന സുരക്ഷ നൽകണമെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകി. ഏഴ് ദിവസം ആശുപത്രിയിൽ കിടത്തി പരിശോധിച്ചാൽ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യനില വിലയിരുത്താൻ സാധിക്കുവെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർഎംഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടർമാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. സന്ദീപിനെ ആറര മണിക്കൂർ നേരം പരിശോധിച്ച ശേഷമാണ് കിടത്തി ചികിത്സിക്കണമെന്ന ആവശ്യം മെഡിക്കൽ ബോർഡ് ഉന്നയിച്ചത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയായതിന് പിന്നാലെയാണ് മാനസികനില പരിശോധിക്കാൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ.വന്ദനാ ദാസിനെയാണ് സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. പോലീസുകാർ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിച്ച സന്ദീപ് പ്രകോപിതനായി വന്ദനാ ദാസിനെ അക്രമിക്കുകയായിരുന്നു. ശ്വാസകോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Comments