ലക്‌നൗ: ധരിച്ചിരിക്കുന്ന കുർത്തയുടെ നിറത്തിന്റെ പേരിൽ നമസ് ചെയ്യാനെത്തിയ യുവാവിനെ വിലക്കിയതിന് ഇമാമിനെതിരെ കേസ്. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ സ്ഥിതിചെയ്യുന്ന മസ്ജിദിലെ ഇമാമിനെതിരെയാണ് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നമസ്‌കാരത്തിന് വിലക്കുകയും യുവാവിനെ പൊതുമദ്ധ്യത്തിൽ അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ഫറൂഖാബാദിലെ ഷംഷബാദ് സ്വദേശിയായ ആസിഫ് അലിയാണ് പരാതിക്കാരൻ. ആസിഫ് അലി കാവി നിറത്തിലുള്ള കുർത്ത ധരിച്ചായിരുന്നു നമസിന് എത്തിയത്. എന്നാൽ ഇതുകണ്ട ഇമാമം ആസിഫിനെ വിലക്കുകയായിരുന്നു. കാവി നിറം ഹിന്ദുത്വവുമായി ബന്ധപ്പെട്ടതാണന്നും അതിനാൽ മസ്ജിദിലേക്ക് കാവിനിറമുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കരുതെന്നും ഇമാം പറഞ്ഞു.
എന്നാൽ ഏത് നിറത്തിലുള്ള വസ്ത്രം ധരിക്കാനും ഇസ്ലാം മതത്തിൽ അനുവാദമുണ്ടെന്ന് ആസിഫ് അലി ചൂണ്ടിക്കാട്ടിയെങ്കിലും ഇമാം എതിർക്കുകയായിരുന്നു. തുടർന്നാണ് യുവാവ് പോലീസിൽ പരാതി നൽകാൻ തയ്യാറായത്. സംഭവത്തിൽ ഇമാമിനെതിരെ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments