ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും തമിഴ്നാട് വനമേഖലയിലേക്ക് കടന്ന് അരിക്കൊമ്പൻ. നിലവിൽ തമിഴ്നാട് വന മേഖലയിലൂടെ ചിന്നക്കനാൽ ദിശയിലേക്കാണ് അരിക്കൊമ്പന്റെ സഞ്ചാരം. കൊച്ചി ധനുഷ്‌കോടി ദേശീയ പാത മുറിച്ച് കടന്ന് ലേവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തുള്ള വനമേഖലയിലൂടെയാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നത്.
ഇന്നലെ അർദ്ധരാത്രിയോടെ കുമളിക്കടുത്ത് ജനവാസമേഖലയിലെത്തിയ അരിക്കൊമ്പനെ ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ വനത്തിനുള്ളിലേക്ക് തുരത്തിയത്. രാവിലെ മുതൽ അരിക്കൊമ്പൻ കേരളാ വനാതിർത്തിയിലുണ്ടായിരുന്നു. തമിഴ്നാട്ടിലെ കൃഷിയിടങ്ങളോട് ചേർന്നുള്ള വന മേഖലയിലൂടെയാണ് ആന സഞ്ചരിക്കുന്നത്. നിലവിലെ സഞ്ചാരപാതയിലൂടെ കൊമ്പൻ മുമ്പോട്ട് നീങ്ങിയാൽ തടസങ്ങളില്ലാതെ കമ്പം മെട്ടും,രാമക്കൽ മേടും കടന്ന് മതികെട്ടാൻ ചോലയിലെത്തും. ഇവിടെ നിന്നും വളരെ വേഗത്തിൽ അരിക്കൊമ്പന് ചിന്നക്കാനാലിൽ എത്താൻ സാധിക്കും.
നിലവിൽ ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. തമിഴ്നാട്ടിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കേരളാ വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാൽ ദിശയിലേക്കുള്ള യാത്ര തുടർന്നാൽ അരിക്കൊമ്പനെ വനം വകുപ്പ് തടയും. കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിലേക്ക് തിരിച്ചെത്തും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
Comments