കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതാകം ഹണിട്രാപ്പിനിടെയെന്ന് മലപ്പുറം എസ്പി. സിദ്ദിഖിനെ പ്രതികൾ ചേർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഹോട്ടലിൽ എത്തിയ സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോ പകർത്താൻ പ്രതികൾ ശ്രമിച്ചു. ഇത് ചെറുക്കാൻ ശ്രമിച്ച സിദ്ദിഖിനെ ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടത്തുകയായിരുന്നു എന്നും പോലീസ് പറയുന്നു.
വളരെ ആസൂത്രിതമായാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സിദ്ദിഖ് ഏതെങ്കിലും തരത്തിൽ പ്രതിരോധിച്ചാൽ കൊല്ലപ്പെടുത്തണമെന്ന് നേരത്തെ തന്നെ പ്രതികൾ തീരുമാനിച്ചിരുന്നു. അതിനായി ചുറ്റികയും കൈയ്യിൽ കരുതി. ഈ ചുറ്റിക ഉപയോഗിച്ച് തലയിലും വാലിയെല്ലിലും മർദ്ദിച്ചാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. ശേഷം പ്രതികൾ ചേർന്ന് ബാഗുകൾ വാങ്ങുകയും ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഹോട്ടൽ മുറിയിലെ ടോയിലറ്റിൽവെച്ച് മൃതദേഹം കട്ട് ചെയ്ത് രണ്ട് ബാഗുകളിലാക്കുകയുമായിരുന്നു. പിന്നാലെയാണ് അട്ടപ്പാടിയിലെ കൊക്കയിൽ ഉപേക്ഷിക്കുന്നത്.
പിന്നാലെ മൂവരും ചേർന്ന് സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച് പണം കൈക്കലാക്കുകയായിരുന്നു. ശിബിലിക്ക് എടിഎം പിൻ നമ്പർ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഫർഹാനയുടെ പിതാവും കൊല്ലപ്പെട്ട സിദ്ദിഖും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇതുവഴിയാണ് ഫർഹാന സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ശിബിലിക്ക് ഫർഹാന സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകുന്നത്. പ്രതികളായ ശിബിലിയെയും ഫർഹാനയെയും കോഴിക്കോട് എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹണിട്രാപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇന്ന് ഉച്ചയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.
ഫർഹാനയെ നേരത്തെ തന്നെ സിദ്ദിഖിന് പരിചയമുണ്ടായിരുന്നതായി ഫർഹാനയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. ശിബിലിക്ക് സിദ്ദിഖിനോട് ശത്രുതയുണ്ടായിരുന്നതായും കാരണം എന്താണെന്ന് അറിയില്ലെന്നും ഫർഹാനയുടെ മാതാവ് ജനം ടിവിയോട് പറഞ്ഞു.
ഫർഹാനയ്‌ക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്നും ശിബിലി ചെയ്യിച്ചതാകാമെന്നും ഫർഹാനയുടെ മാതാവ് പറഞ്ഞു. യുവതിയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ശിബിലിയായിരുന്നു. ഫർഹാന കടക്കാരി ആയതിന് പിന്നിലും മോഷണ കേസിൽപ്പെട്ടതിന് പിന്നിലും ശിബിലിയായിരുന്നു. എന്നാൽ ഫർഹാന 23 -ാം തീയതിവരെ വീട്ടിലുണ്ടായിരുന്നതായും മാതാവ് പറഞ്ഞു.
Comments