തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയത് വലിയ വിവാദമായിരുന്നു. അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാനാണ് സംഘാടകർ പണപ്പിരിവ് നടത്തിയത്. എന്നാൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നാരോപിച്ച് രംഗത്തു വന്നിരിക്കുകയാണ് നോർക്ക വെസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. പണം പിരിക്കുന്നത് സ്പോൺസർഷിപ്പിന് വേണ്ടിയാണെന്നാണ് ശ്രീരാമകൃഷ്ണന്റെ അവകാശവാദം.
താരനിശകളെ വരെ കടത്തിവെട്ടുന്ന രീതിയിലാണ് പരിപാടിയുടെ പേരിൽ പണപ്പിരിവ് നടത്തുന്നത്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെയാണ് പാസുകൾ നൽകുന്നത്. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നിരക്ക്.
ആഡംബര ഹോട്ടലിന്റെ ചിത്രം ഉൾപ്പെടെയുള്ള താരിഫ് കാർഡ് അമേരിക്കൻ മലയാളി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വമ്പൻ വാഗ്ദാനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വലിയ സ്‌പോൺസർഷിപ് നൽകുന്നവർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നറടക്കം സംഘാടകർ വാഗ്ദാനം ചെയ്യുന്നു.
Comments