തേനി: അരികൊമ്പനുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്ടർ ഷാജീവന. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തുന്നുവെന്ന തരത്തിൽ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടർന്നാണ് കർശന നടപടി എടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
നിലവിൽ ഷണ്മുഖ നദിയുടെ അണക്കെട്ട് ഭാഗത്തെ വനത്തിലാണ് അരിക്കൊമ്പനുള്ളത്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി 85 പേരടങ്ങുന്ന സംഘത്തെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്നും വളരെയധികം അകലെ വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത് തടയുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. അരിക്കൊമ്പൻ വനത്തിൽ നിന്നും ഇറങ്ങി വരാൻ സാദ്ധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു.
പല സംഘങ്ങളായി തിരിഞ്ഞാണ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നത്. ആന ജനവാസ മേഖലയിലേക്കിറങ്ങിയാൽ മാത്രം മയക്കു വെടി വെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വനാതിർത്തിയിൽ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നിലവിൽ കണക്കുകൂട്ടൽ. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പൻ കൂടുതൽ സമയവും ചിലവഴിക്കുന്നതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് ലഭ്യമാകുന്ന വിവരം. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ പ്രദേശവാസികൾ കണ്ടിരുന്നു. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
Comments