ബാലസോർ ; ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ രക്ഷാ ഉപകരണമായ കവചിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം . റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ‘കവച്’ ഉദ്ഘാടനം ചെയ്തപ്പോൾ ട്രെയിനുകൾ കൂട്ടിയിടിക്കില്ലെന്ന് പറഞ്ഞിരുന്നതായാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം . മാത്രമല്ല ട്രെയിൻ ഡ്രൈവർമാർക്ക് മുൻകൂട്ടി മുന്നറിയിപ്പ് ലഭിച്ചില്ലേയെന്നും ചോദ്യമുയരുന്നുണ്ട് .
എന്നാൽ അപകടം നടന്ന റൂട്ടിൽ കവച് സംവിധാനം സ്ഥാപിച്ചിട്ടില്ലെന്ന് റെയിൽവേ വക്താവ് അമിതാഭ് ശർമ്മ പറഞ്ഞു. രക്ഷാ ഉപകരണമായ കവചിന്റെ ഉദ്ഘാടനം നടന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ് . എല്ലാ റൂട്ടിലും കവച് സ്ഥാപിക്കുന്ന നടപടി റെയിൽവേയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ 2,164 കിലോമീറ്ററിൽ കവച് സംവിധാനം ഒരുക്കാനാണ് റെയിൽവേ ബോർഡ് ആദ്യം അംഗീകാരം നൽകിയത് . . ആദ്യഘട്ടത്തിൽ നാഗ്പൂർ മുതൽ ഝാർസുഗുഡ വരെ 615 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ സെക്ഷനിൽ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും അമിതാഭ് ശർമ്മ പറഞ്ഞു.
അതേസമയം കവചിനും തടയാനാകാത്ത അപകടമാണ് ബാലസോറിൽ ഉണ്ടായതെന്നാണ് വന്ദേഭാരത് ട്രെയിൻ ഒരുക്കിയ സുധാൻഷു മണി പറയുന്നത് .”കവചിന് ഈ അപകടം തടയാൻ കഴിയില്ല. പ്രഥമദൃഷ്ട്യാ ഇത് സിഗ്നലിംഗ് തകരാർ പോലെയല്ല. മൂലകാരണം ആദ്യ ട്രെയിൻ പാളം തെറ്റിയതാണെന്ന് തോന്നുന്നു. അതിനെ പറ്റി അന്വേഷിക്കണം .ട്രെയിൻ അതിവേഗത്തിൽ ഓടുന്നതിനാൽ കോറോമാണ്ടൽ എക്സ്പ്രസ് ഡ്രൈവർക്ക് തടസ്സം കണ്ടപ്പോൾ ബ്രേക്ക് ഇടാനും കഴിഞ്ഞില്ല,” സുധാൻഷു മണി പറഞ്ഞു. .
Comments