രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഒഡിഷയിലെ ട്രെയിൻ അപകടം. 288 പേരുടെ ജീവനെടുത്ത സംഭവം രാജ്യത്തെ അക്ഷരാർത്ഥത്തിൽ നടുക്കി. ഒരു ചരക്ക് ട്രെയിനും രണ്ട് പാസഞ്ചർ ട്രെയിനുകളുമായിരുന്നു അപകടത്തിൽപ്പെട്ടത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടമാണിതെന്നാണ് വിലയിരുത്തൽ. ട്രെയിൻ ഗതാഗതം ആരംഭിച്ച കാലം മുതൽ നിരവധി ട്രെയിൻ ദുരന്തങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചിച്ചുണ്ട്. ലോകത്ത് നടന്ന ഏറ്റവും മാരകമായ ചില ട്രെയിൻ അപകടങ്ങളെക്കുറിച്ചറിയാം..
ക്വീൻ ഓഫ് ദി സീ ട്രെയിൻ അപകടം, ശ്രീലങ്ക:
2004 ഡിസംബറിൽ ലോകത്തെ ഞെട്ടിച്ച സുനാമിയുടെ ഭാഗമായി ശ്രീലങ്കയിലുണ്ടായ ക്വീൻ ഓഫ് ദി സീ ട്രെയിൻ അപകടമാണ് റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായി കണക്കാക്കുന്നത്. 1,700ഓളം പേരാണ് അപകടത്തിൽ മരിച്ചത്. മുഴുവൻ കോച്ചുകളിലും നിറയെ യാത്രക്കാരുമായി വന്ന ക്യൂൻ ഓഫ് ദി സീ ലൈൻ പാസഞ്ചർ ട്രെയിൻ സുനാമിയുടെ ഭാഗമായി ഉയർന്നുവന്ന വലിയ തിരമാലകളടിച്ച് വെള്ളത്തിൽ മുങ്ങുകയായിരുന്നു. എട്ട് ബോഗികളിലായി സഞ്ചരിച്ച ഭൂരിഭാഗം യാത്രക്കാർക്കും ഇതോടെ ജീവൻ നഷ്ടപ്പെട്ടു.
ബിഹാർ ട്രെയിൻ ദുരന്തം, ഇന്ത്യ:
1981 ജൂണിലായിരുന്നു ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായത്. മാൻസി നഗരത്തിന് സമീപം ബാഗ്മതി നദിക്ക് കുറുകെയുള്ള പാലം കടന്നുപോകവെ ചുഴലിക്കാറ്റിൽ അകപ്പെടുകയായിരുന്നു പാസഞ്ചർ ട്രെയിൻ. തൽഫലമായി ട്രെയിൻ പാളം തെറ്റി നദിയിലേക്ക് വീണു. ആയിരത്തോളം യാത്രക്കാർ സഞ്ചരിച്ച ട്രെയിനിലെ എഴുന്നൂറിലധികം പേരും അപകടത്തിൽ മരിച്ചു.
സെന്റ് – മൈക്കൽ ഡി മൗറിയൻ ട്രെയിൻ അപകടം, ഫ്രാൻസ്:
1917 ഡിസംബറിൽ 700 യാത്രക്കാരുടെ ജീവനെടുത്ത സംഭവമാണിത്. ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്. സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പ് ബ്രേക്ക് തകരാറിനെ തുടർന്ന് ട്രെയിൻ പാളം തെറ്റി മറിയുകയായിരുന്നു. ഇതോടെ ബോഗികൾക്ക് തീപിടിക്കുകയും ചെയ്തു. ഇറ്റാലിയൻ ഗ്രൗണ്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ആയിരത്തിലധികം ഫ്രഞ്ച് സൈനികർ ട്രെയിനിലുണ്ടായിരുന്നു.
സിയുറിയ റെയിൽ ദുരന്തം, റുമാനിയ:
1917 ജനുവരിയിൽ നടന്ന ദുരന്തത്തിൽ 600ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബ്രേക്ക് തകരാറിനെ തുടർന്ന് പാളം തെറ്റി മറിയുകയും ട്രെയിനിന് തീപിടിക്കുകയുമായിരുന്നു.
ഗ്വാഡലജാര ട്രെയിൻ അപകടം, മെക്‌സിക്കോ:
1915 ജനുവരിയിൽ മെക്‌സിക്കോയിലെ 600-ഓളം പേരുടെ ജീവൻ പൊലിഞ്ഞ ട്രെയിൻ അപകടമാണിത്. കുത്തനെയുള്ള ചരിവിലൂടെ ഇറങ്ങുമ്പോൾ ട്രെയിൻ എഞ്ചിന്റെ ബ്രേക്ക് തകരാറിലാവുകയും കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. തുടർന്ന് മലയിടുക്കിലേക്കാണ് ബോഗികൾ വീണത്.
ഉഫ ട്രെയിൻ ദുരന്തം, റഷ്യ:
1989 ജൂണിൽ റഷ്യയിലെ ഉഫ നഗരത്തിനടുത്ത് നടന്ന ദുരന്തമാണിത്. 575 പേർ അപകടത്തിൽ മരിച്ചു. സോവിയേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ട്രെയിൻ ദുരന്തമാണിത്. രണ്ട് പാസഞ്ചർ ട്രെയിനുകൾ കടന്നുപോകുന്ന സമയത്ത് സമീപത്തെ വാതക പൈപ്പ് ലൈനിൽ സ്‌ഫോടനം ഉണ്ടാവുകയും തുടർന്ന് ട്രെയിനുകൾക്ക് തീപിടിക്കുകയുമായിരുന്നു.
Comments