ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ട മലയാളികൾ നാളെ കേരളത്തിലെത്തും. നോർക്ക റൂട്ട്‌സാണ് മലയാളികളെ നാട്ടിലെത്തിക്കുന്നത്. ഇവരിൽ പത്ത് പേരെ ചെന്നൈയിലെത്തിച്ചിട്ടുണ്ട്. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക റൂട്ട്‌സ് ഏർപ്പാടാക്കിയിരുന്നു.
ഇവരിൽ മൂന്നു പേർക്ക് ജൂൺ 4-ന് രാത്രിയിൽ പുറപ്പെടുന്ന തിരുവനന്തപുരം മെയിലിലും, ബാക്കിയുളളവർക്ക് മാംഗ്‌ളൂർ മെയിലിലും എമർജൻസി ക്വോട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിലെത്തും. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും ചെന്നൈയിൽ ലഭ്യമാക്കിയിരുന്നു. മറ്റ് യാത്രക്കാരെ മുംബൈ എൻആർകെ ഡവലപ്‌മെന്റ് ഓഫിസർ ഷമീംഖാൻ വിമാന ടിക്കറ്റുകൾ കൈമാറി. ഭുവനേശ്വറിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ബെംഗളൂരു വഴി നാളെ രാത്രിയോടെ ഇവർ കൊച്ചിയിലെത്തും. കൊൽക്കത്തയിൽ റൂഫിങ് ജോലികൾക്കായി പോയ തൃശൂർ സ്വദേശികളായ കിരൺ.കെ.എസ്, രഘു. കെ.കെ, വൈശാഖ് പി.ബി, ബിജീഷ് കെ.സി എന്നിവരാണ് തിരിച്ചെത്തുന്നത്.
അപകടവിവരം അറിഞ്ഞ ഉടൻ നോർക്ക സിഇഒ ഒഡീഷയിലെ മലയാളി പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് അടിയന്തരസഹായത്തിന് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ഒഡീഷയിലെ വിവിധ മലയാളി അസോസിയേഷനുകൾ വഴി അപകടത്തിൽപ്പെട്ടവർക്ക് സഹായങ്ങൾ ലഭ്യമാക്കിയിരുന്നു.
Comments