കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്‌ക്ക് കാരണം കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനമാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ധ്യാപകർക്കും മാനേജ്മെന്റിനുമെതിരെ കേസ് എടുക്കണമെന്നും ബിജെപി കാഞ്ഞിരപള്ളി മണ്ഡലം പ്രസിഡന്റ് കെ. വി നാരയണൻ ആവശ്യപ്പെട്ടു.
‘ശ്രദ്ധ സതീഷിന്റെ മരണം ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് മുമ്പും വിദ്യാർത്ഥികൾക്കിടയിൽ നിന്ന് കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുട്ടിയുടെ അച്ഛനും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം കോളേജ് മാനേജ്മെന്റിന്റെ പങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ലാബ് അസിസ്റ്റൻ്റും വാർഡന്മാരുമടക്കം കുട്ടിയെ മാനസികമായി പീഡിപ്പിച്ചു’.
‘പരീക്ഷയിൽ തോറ്റ മാനസിക വിഷമം മൂലമാണ് കുട്ടി മരിച്ചതെന്ന് വരുത്തി തീർക്കാൻ കാഞ്ഞിരപ്പള്ളി പോലീസ്റ്റ് സ്റ്റേഷനിൽ നിന്നും റിട്ടയർ ചെയ്ത പോലീസുകാർ ശ്രമിച്ചുവെന്ന് ശ്രദ്ധയുടെ കുടുംബം തന്നെ വ്യക്തമാക്കിയതാണ്. റിട്ടയറായ പോലീസ് ഉദ്യോഗസ്ഥരാണ് അമൽജ്യോതി കോളേജിലെ വാർഡന്മാർ. അതിനാൽ തന്നെ കേസ് ഒതുക്കി തീർക്കാനുള്ള ശക്തമായ ശ്രമം നടക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് ബന്ധമുണ്ട്. അതിനാൽ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. ഉന്നതതല അന്വേഷണം നടക്കാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി പറഞ്ഞു.
Comments