തിരുവനന്തപുരം: തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തിൽ പ്രതികരിച്ച് എംഎൽഎ കെബി ഗണേഷ്‌കുമാർ. ഒരു ത്രിശങ്കു സ്വർഗത്തിൽ ആനയെ എത്തിച്ചതിന് പിന്നിൽ ആനപ്രേമികളാണെന്ന് എംഎൽഎ പറഞ്ഞു. കൂടാതെ ആനയുടെ തുമ്പിക്കൈയിലെ മുറിവ് കടുവയുമായി ഏറ്റ് മുട്ടിയപ്പോൾ ഉണ്ടായതാകുമെന്നും കമ്പം തേനിഭാഗത്തേയ്‌ക്ക് അരിക്കൊമ്പൻ ഇറങ്ങിയതിന്റെ കാരണം കടുവയെ പേടിച്ചാകാമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും കടുവാസങ്കേതത്തിൽ കയറ്റിവിട്ടാൽ കടുവയുടെ ശബ്ദം കേട്ട് ആന വീണ്ടും ജനവാസമേഖലയിലേയ്‌ക്ക് ഇറങ്ങും. ഈ ഗതിയിലേയ്‌ക്ക് ആനയെ എത്തിച്ചത് ആനപ്രേമികളാണെന്നും ഈക്കൂട്ടരെ അടിച്ചോടിക്കണമെന്നും എംഎൽഎ വിമർശിച്ചു.
ആനപ്രേമികൾ ചെയ്യുന്നത് അന്യായമാണെന്നും അരിക്കൊമ്പൻ ചരിഞ്ഞാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ആനപ്രേമികൾക്കാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇന്നലെ എപ്പോഴോ ആണ് അരിക്കൊമ്പൻ വെള്ളവും ഭക്ഷണവും കഴിച്ചത്. ആനയ്‌ക്കും ദൈവത്തിനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയുകയുള്ളൂ. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീ ഹൈഡ്രേഷൻ വന്നാൽ ആന ചരിയും. വണ്ടിയിൽ കൊണ്ടുപോവുമ്പോൾ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽവെച്ചടിച്ചതിനേക്കാൾ കൂടിയ ഡോസാണ് ആനയ്‌ക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രവെയിലത്തും ആന മയങ്ങി നിന്നതെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പന്റെ മുറിവ് ചികിത്സിക്കാതെ വിട്ടാൽ ആന ആധികം നാൾ ഉണ്ടാകില്ലെന്നും ഗണേഷ് പ്രതികരിച്ചു. തുമ്പിക്കൈയിൽ കാണുന്ന മുറിവ് ചില്ലറമുറിവല്ല. ഇത് കടുവയുമായുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാകാം. ചിന്നക്കനാലിൽനിന്ന് പിടികൂടുമ്പോൾ ആനയ്‌ക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ എലിഫന്റ് ആംബുലൻസിൽ നിൽക്കാൻ പറ്റാതെ വന്നപ്പോഴാണ് ആന ഇരുന്നത്. അപ്പോഴും ആനയെ മർദ്ദിക്കുകയാണ് ചെയ്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Comments