ഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പാകിസ്താനുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കില്ല. ഭീകരവാദത്തെ തടയാൻ ശക്തമായ നിയമങ്ങളും നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ടെന്നും ജമ്മുകശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിനേറ്റ വലിയ തിരിച്ചടിയാണെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ നിലപാട് എന്താണെന്ന് എല്ലാ ലോക രാജ്യങ്ങൾക്കും വ്യക്തമായിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ നാളായി കാത്തിരുന്ന ചുവടുവെയ്പ്പായിരുന്നു 2019-ൽ നടന്നത്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370-ാം അനുച്ഛേദം റദ്ദാക്കേണ്ടത് ദേശസുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ലോകത്തെ മുഴുവൻ ഇന്ത്യക്കെതിരെ തിരിക്കാൻ ചിലർ ശ്രമിച്ചു. ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്താൻ വേണ്ടിയായിരുന്നു പരിശ്രമം. ആർട്ടിക്കിൾ 370 ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വീടിനുള്ളിലെ പ്രശ്നം ആദ്യം തീർക്കുക എന്നതായിരുന്ന നിലപാട്. അങ്ങനെയാണ് 370 പിൻവലിച്ചത്. എന്തായിരുന്നു ഇന്ത്യയുടെ നിലപാട് എന്ന് ലോകരാജ്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.
തീവ്രവാദത്തോട് മൃദുസമീപനം സാധിക്കില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പല തെറ്റായ വിവരണങ്ങൾ പ്രചരിച്ചു. കൂടുതലും, രാജ്യത്തിന്റെ ഉള്ളിൽ നിന്നു തന്നെയാണ്. ഞങ്ങൾക്ക് അതിനെയും കൈകാര്യം ചെയ്യേണ്ടിവന്നു. വികസനം എത്താതെ കിടക്കുന്ന ജമ്മുകശ്മീർ അല്ല വേണ്ടത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്കുള്ളപോലെ തന്നെ വികസനവും മാറ്റങ്ങളും ജമ്മു കശ്മീരിനുമുണ്ടാവണം. അത് അവരുടെ അവകാശമാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും സർക്കാരിന് തോന്നി. അയൽ രാജ്യങ്ങളുമായി കണക്റ്റിവിറ്റി, വൈദ്യുതി, വ്യാപാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രാദേശിക സഹകരണം വർദ്ധിപ്പിച്ചിട്ടുണ്ട്.
പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയ്‌ക്ക് മടി ഒന്നുമില്ല. എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദത്തെ കണ്ടില്ലെന്ന് നടിച്ച് ബന്ധം സ്ഥാപിക്കാൻ സാധിക്കുകയുമില്ല. ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുചെയ്യണമെന്ന് അവർക്ക് കൃത്യമായി തന്നെ അറിയാം. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് മോദി സർക്കാരിന്റെ ചിന്ത മാത്രമല്ല. ഇന്ത്യയുടെ വികാരമാണ്, ഇന്ത്യയുടെ ആവശ്യമാണ്- ജയശങ്കർ പറഞ്ഞു.
Comments