തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം അതിവേഗ പോക്സോ കോടതിയുടേതാണ് ഉത്തരവ്. പുതുശേരി സ്വദേശി അജിതനാണ് പ്രതി. 5,25,000 രൂപ പിഴയും പ്രതി അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. നേരത്തെ ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ തുടരുന്നതിനിടെയാണ് രണ്ടാമത്തെ കേസിലും പ്രതിക്ക് ജീവപര്യന്തം ലഭിക്കുന്നത്.
മാനസികമായി വെല്ലുവിളി നേരിടുന്ന 15 വയസുള്ള പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകി അവരെ മയക്കി കിടത്തിയതിന് ശേഷമാണ് പ്രതി 15-കാരിയെ ഉപദ്രവിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള ശുചിമുറിയിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പലതവണ പ്രതി കുറ്റം ആവർത്തിക്കുകയും ചെയ്തു. പിന്നീട് ഒരു മരണാനന്തര ചടങ്ങിനിടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Comments