തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേയ്‌ക്ക് കടന്നു. ഇത് സൂചിപ്പിക്കുന്ന റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വരെ തമിഴ്നാട്- കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിന് സമീപത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. കമ്പത്ത് നിന്ന് കാടുമാറ്റിയ ശേഷം അരിക്കൊമ്പൻ അധിക സമയവും കോതയാർ ഡാമിന് സമീപത്തായിരുന്നു കാണപ്പെട്ടിരുന്നത്.
നിലവിൽ അരിക്കൊമ്പന്റെ സഞ്ചാരം മെല്ലെയാണെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു കൈമാറുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിൽ അരിക്കൊമ്പനെ കഴിഞ്ഞ ദിവസം തുറന്നു വിട്ടതിന് ശേഷവും വലിയൊരു സംഘം തന്നെ അരിക്കൊമ്പനെ സംരക്ഷിക്കുന്നുണ്ട്.
അരിക്കൊമ്പനെ തുറന്നുവിട്ട സ്ഥലത്ത് നിന്ന് കേരളത്തിലേയ്‌ക്കെത്താൻ നാൽപത് കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും. കൂടാതെ നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. അപ്പർകോതയാറിലെത്തി അവിടെ നിന്ന് അംബാസമുദ്രം വഴി തമിഴ്നാട് കന്യാകുമാരി ഡിവിഷനിൽ മൂന്ന് റേഞ്ച് താണ്ടി വേണം കേരള അതിർത്തിയായ വനമേഖലയിലേക്ക് കടക്കാൻ. കളക്കാട് മുണ്ടൻ തുറൈയിലാണ് കേരളവും തമിഴ്നാടും തമ്മിൽ തെക്കൻ മേഖലയിൽ അതിർത്തി പങ്കിടുന്നത്. ഈ പ്രദേശത്ത് എത്തിയാലും നെയ്യാർ വനമേഖലയിൽ പ്രവേശിക്കണമെങ്കിൽ കീഴ്‌ക്കാം തൂക്കായ പ്രദേശം ഏറെ പിന്നിടേണ്ടതുണ്ട്.
നേരത്തെ ചിന്നക്കനാലിലും തമിഴ്നാട്ടിലെ കമ്പം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വളരെ വേഗത്തിലാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. എന്നാൽ, അതേ വേഗത്തിൽ തമിഴ്നാട്-കേരള അതിർത്തിയിലൂടെ നെയ്യാർ വനമേഖലയിൽ സഞ്ചരിക്കാൻ അരിക്കൊമ്പന് നിലവിൽ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അഗസ്ത്യവനം, പേപ്പാറ നെയ്യാർ വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ വരയാട്ടുമുടി, ആനനിരത്തി പ്രദേശങ്ങളിലേക്കാണ് അരിക്കൊമ്പൻ പ്രവേശിക്കാൻ സാധ്യത കൂടുതൽ.
Comments