കൊൽക്കത്ത: ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ച് കോൺഗ്രസ് സംസ്ഥാന ഘടകം. പശ്ചിമബംഗാൾ പിസിസി അദ്ധ്യക്ഷനും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരിയാണ് ഗവർണർക്ക് കത്തുനൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ജംഗിൾ രാജാണ് നടക്കുന്നതെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളിലെ അണികളെ തിരഞ്ഞുപിടിച്ച് വകവരുത്തുകയാണെന്ന് കത്തിൽ പറയുന്നു.
സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും അരക്ഷിതാവസ്ഥ നിലനിൽക്കുകയാണെന്നും ജനാധിപത്യ മര്യാദകൾ മറന്നുകൊണ്ടാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും ഗവർണർക്ക് നൽകിയ കത്തിൽ അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഈ സാഹചര്യത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സുഖമമായി നടത്തുക എന്നത് സ്വപ്‌ന തുല്യമാണെന്നും അതിനാൽ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചൗധരി ഗവർണറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് പ്രവർത്തകരെ അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകിയിരിക്കുന്നത്.
എന്നാൽ ബംഗാൾ കോൺഗ്രസിന്റെ ഈ നീക്കം തിരിച്ചടിയായിരിക്കുന്നത് പാർട്ടിയുടെ ദേശീയ നേതൃത്വത്തിനാണ്. മമതയെ ഏത് വിധേനയും കൂടെ നിർത്തി ദേശീയ തലത്തിൽ വിശാല സഖ്യത്തിന് ശ്രമിക്കുകയാണ് കോൺഗ്രസ്. ലോക്‌സഭയിലെ പാർട്ടിയുടെ നേതാവ് തന്നെ പരസ്യമായി ബംഗാൾ സർക്കാരിനെതിരെ രംഗത്തുവന്നത് സഖ്യ നീക്കങ്ങൾക്ക് തിരിച്ചടിയാകും.
ജൂലൈ എട്ടിനാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. നിയമസഭ തിരഞ്ഞെടുപ്പ് സഖ്യ മാതൃകയിൽ സിപിഎമ്മുമായി കൈകോർത്താണ് കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്.
Comments