ന്യൂഡൽഹി: അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സഹകരണ മന്ത്രാലയം. പുതിയ നാല് നയ തീരുമാനങ്ങളനുസരിച്ച് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബ്രാഞ്ചുകൾ ആരംഭിക്കാവുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇതിലൂടെ സഹകരണ ബാങ്കുകളുടെ വളർച്ചയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നത്.
അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് മറ്റ് കോമേഷ്യൽ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റിൽമെന്റുകളിൽ ഏർപ്പെടാവുന്നതാണ്. ഇതോടൊപ്പം മുൻഗണനാ മേഖലയിലെ വായ്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. 2026 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആർബിഐയും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനവും കേന്ദ്രീകൃതമായ ഇടപെടലു ഉറപ്പാക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://twitter.com/AmitShah/status/1667407909133905920?s=20
സഹകരണ ബാങ്കുകൾക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീർപ്പ് ചർച്ചകൾ നടത്താനുമുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു. ഇതുവരെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും തെരഞ്ഞെടുത്ത നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾക്കും മാത്രമാണ് ഡഡ് അസറ്റ് റെസല്യൂഷനുള്ള അധികാരം ലഭ്യമാക്കിയിരുന്നത്. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.
കേന്ദ്ര സർക്കാർ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്ക് തുല്യമായി പരിഗണന നൽകുന്നതിനും പ്രതിജ്ഞബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു. അതിനാലാണ് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.















