ഹൈദരാബാദ് : തെലുങ്ക് സിനിമ ലോകത്തെ തലയെടുപ്പുള്ള നായകനാണ് നന്ദമൂരി ബാലകൃഷ്ണ. ആരാധകർ ഇദ്ദേഹത്തെ ബാലയ്യ എന്ന് വിളിക്കുന്നു. മുൻ ആന്ധ്ര മുഖ്യമന്ത്രി നന്ദമൂരി താരക രാമറാവുവിന്റെ മകനാണ് എൻ ബി കെ എന്ന് കൂടി അറിയപ്പെടുന്ന ബാലകൃഷ്ണ.ഇന്നലെ ബാലയ്യയുടെ പിറന്നാളായിരുന്നു.
എല്ലാവർഷവും ബാലയ്യയുടെ പിറന്നാൾ ആരാധകർ ആഘോഷിക്കാറുണ്ട്. എന്നാൽ ഇക്കുറി അദ്ദേഹത്തിന്റെ പിറന്നാളാഘോഷം ന്യൂ യോർക്കിൽ വരെയെത്തി. ലോക വിനോദ വ്യവസായത്തിന്റെ തലസ്ഥാനമായി കണക്കാക്കപ്പെടുന്ന ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിന്നിത്തിളങ്ങി. 150 അടി ഉയരവും 100 അടി വീതിയുമുള്ള സ്‌ക്രീനിലാണ് ബാലകൃഷ്ണയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. അദ്ദേഹം അഭിനയിച്ച വിവിധ സിനിമകളിലെ ഫോട്ടോകൾ ഇവിടെ പ്രദർശിപ്പിച്ചു. അമേരിക്കൻ സമയം അനുസരിച്ച് ജൂൺ 10 അർദ്ധരാത്രി മുതൽ 11 അർദ്ധരാത്രി വരെ, ഓരോ 10 മിനിറ്റിലും 15 സെക്കൻഡ് വീതം ഈ ചലച്ചിത്ര ഫോട്ടോ പരമ്പര പ്രദർശിപ്പിച്ചു.
നിരവധി പ്രമുഖരാണ് ബാലയ്യക്ക് ജന്മ ദിനാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയത്.അതോടൊപ്പം അദ്ദേഹത്തിന്റെ ആരാധകർ “ഹാപ്പി ബർത്ത്ഡേ എൻബികെ” എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഈ ദിനം ഇന്ത്യയിൽ ട്രെൻഡു ചെയ്യിച്ചു. ബാലയ്യ 2014 മുതൽ ആന്ധ്രാപ്രദേശിലെ ഹിന്ദുപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയാണ്.
കൂടാതെ ,നന്ദമുരി ബാലകൃഷ്ണയും അർജുൻ രാംപാലും ഒന്നിക്കുന്ന ഭഗവന്ത് കേസരി എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറും റിലീസായി. ഭഗവന്ത് കേസരിയുടെ ടീസർ 2 മണിക്കൂർ കൊണ്ട് 1 ദശലക്ഷം വ്യൂസ് നേടി.
തുടയിൽ തട്ടി സ്‌ക്രീനിൽ വിരൽ നീട്ടിയാൽ ട്രെയിൻ പിന്നിലേക്ക് നീങ്ങുക . റൺവേയിൽ ഇറങ്ങുന്ന വിമാനത്തെ തടസ്സപ്പെടുത്തുക ടാറ്റ സുമോയെ വിമാനമാക്കി മാറ്റുക തുടങ്ങിയ രംഗങ്ങൾ സിനിമയിൽ അവതരിപ്പിച്ച ബാലയ്യ ഒരേപോലെ കയ്യടിയും ട്രോളും ഏറ്റുവാങ്ങിയിട്ടുണ്ട്.
അതുപോലെ അദ്ദേഹം പറയുന്ന പഞ്ച് ലൈനുകളും ജനപ്രിയമാണ്, ചില സാമ്പിളുകൾ, “Dont trouble the trouble if you trouble the trouble, trouble disturbs you… I am not the trouble I’m the true”. ഈ ഡയലോഗുകൾ സീരിയസ് ആയി പറഞ്ഞ് ആരാധകരെ ചിരിപ്പിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.
തന്റെ സിനിമകളെ വ്യാപകമായി ട്രോളിയിട്ടും 20 വർഷമായി അദ്ദേഹം മാസ് ഹീറോയായി തുടരുന്നു. തെലുങ്ക് ആരാധകർ അദ്ദേഹത്തെ ഗോഡ് ഓഫ് മാസ്സ് എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ “അഖണ്ട, ഈ വർഷത്തെ വീരസിംഹ റെഡ്ഡി” തുടങ്ങിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസ് കളക്ഷനിൽ ഏറെ മുന്നേറി. അദ്ദേഹത്തിന്റെ സിനിമയുടെ ട്രെയിലറിനൊപ്പം ട്രോള് രംഗങ്ങളും ലക്ഷക്കണക്കിന് പേർ കണ്ട് ഹിറ്റായി.
Comments