കൊല്ലം : രണ്ടുവർഷമായി നീട്ടിവളർത്തി പരിപാലിച്ച മുടി ത്യജിച്ചു ശ്രദ്ധേയനായിരിക്കുകയാണ് അഞ്ചാം ക്ലാസ്സുകാരൻ. ക്യാൻസർ രോഗികൾക്ക് നൽകുന്നതിനായിട്ടാണ് കഴിഞ്ഞ 2 വർഷക്കാലമായി വളർത്തിയ മുടി മുറിച്ചുനൽകിയത്.
കരുനാഗപ്പള്ളി തൊടിയൂർ വേങ്ങറ പടീറ്റടത്ത് പുത്തൻ വീട്ടിൽ ശ്രീകുമാറിന്റെയും അഞ്ജലിയുടെയും മകൻ സൂര്യതേജാണ് സ്വന്തം മുടി മുറിച്ചുനൽകിയത്. തഴവ പുലിമുഖത്ത് ക്ഷേത്രത്തിൽ വച്ചു ഭാഗവത ഹൃദയം ജ്ഞാനയജ്ഞ കൂട്ടായ്മ സംഘടിപ്പിച്ച ധർമ്മ സാധന – കൃഷ്ണവർഷം 5123 ചടങ്ങിൽ വെച്ചാണ് ഈ സമർപ്പണം നടത്തിയത്. ഈ ചടങ്ങ് കരുനാഗപ്പള്ളി എം.എൽ.എ CR മഹേഷ് കുട്ടിയുടെ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു.
ഇങ്ങിനെ സേവനം ചെയ്യണമെന്നത്കൊച്ചു സൂര്യതേജിന്റെ സ്വന്തം താത്പര്യമായിരുന്നു. കാൻസർ രോഗികൾ അനുഭവിക്കുന്ന വിവിധ തരം യാതനകളുടെ വിവരങ്ങൾ അറിഞ്ഞപ്പോൾ മുതൽ തന്നെക്കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്ന ആലോചനയിലായിരുന്നു ഈ കുട്ടി. ആ ചിന്ത ഒടുവിൽ ഈ തീരുമാനത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു.
തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് നടന്നതെന്നും ഇനിയും മുടി വളർത്തി ഇതുപോലെ കൊടുക്കാൻ ശ്രമിക്കുമെന്നും സൂര്യതേജ് പറഞ്ഞു.
ഭാഗവത ഹൃദയം ജ്ഞാനയജ്ഞ കൂട്ടായ്മ സംഘടിപ്പിച്ച ധർമ്മ സാധന – കൃഷ്ണവർഷം 5123 അതിനു ഏറ്റവും യോജിച്ച വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു. കാൻസർ രോഗികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അകോക്ക് എന്ന സംഘടന സൂര്യതേജിന്റെ മുടി ഏറ്റുവാങ്ങി. തന്റെ മാതൃക മറ്റുള്ള കുട്ടികൾ കൂടി പിന്തുടർന്നാൽ താൻ കൃതാർത്ഥനായി എന്ന് സൂര്യതേജ് പറഞ്ഞു. ക്യാൻസർ പോലെയുള്ള വിപത്തുകൾക്കെതിരെ തന്നാലാവും വിധം ഇനിയും പോരാടാക്കുമെന്നും സൂര്യതേജ് പറഞ്ഞു.മകന്റെ ഇത്തരം സമർപ്പണങ്ങൾക്ക് അച്ഛൻ ശ്രീകുമാറും അമ്മ അഞ്ജലി ശ്രീകുമാറും പരിപൂർണ്ണ പിന്തുണ നൽകുന്നുണ്ട്.ബിജെപിയുടെ ഓച്ചിറ നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ് അഞ്ജലി ശ്രീകുമാർ.
ഭാഗവത ഹൃദയം ജ്ഞാനയജ്ഞ കൂട്ടായ്മപ്രതിനിധികൾ, മുടി ഏറ്റുവാങ്ങാനായി എത്തിയ അകോക്ക് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സൂര്യതേജിനു ആശംസകൾ രേഖപ്പെടുത്തി.
Comments