പ്രഖ്യാപനം മുതൽക്കെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘മലൈക്കോട്ടെ വാലിബൻ’. മലയാള സിനിമയുടെ സ്വന്തം മോഹന്‍ലാലും തൊട്ടതെല്ലാം പൊന്നാക്കിയ യുവ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു സിനിമയുടെ പ്രത്യേകത. സിനിമയുടെ ഫസ്റ്റ് ലുക്കിനും ടിസറിനും ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു. സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. 132 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗാണ് ചെന്നൈയിൽ വച്ച് അവസാനിച്ചത്. പാക്കപ്പിനു ശേഷം അണിയറ പ്രവർത്തകർക്കായി പ്രത്യേക പാർട്ടിയും മോഹൻലാൽ സംഘടിപ്പിച്ചു.
ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന മോഹൻലാലിനെ സിനിമയിൽ കാണാം എന്നാണ് റിപ്പോർട്ടുകൾ. ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുക. രാജസ്ഥാനിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടന്നത്. ഏപ്രിൽ അഞ്ചിന് സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ഏറ്റവും പ്രയാസമുള്ള രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചത്. അവസാനത്തെ ഷെഡ്യൂളാണ് ചെന്നൈയിൽ ഷൂട്ട് ചെയ്തത്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും, മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്.
മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും. തിരക്കഥ- പിഎസ് റഫീക്ക്, ഛായാഗ്രഹണം- മധു നീലകണ്ഠന്‍, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിംഗ്- ദീപു ജോസഫ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments