തൃശൂർ: കേരളത്തിലെ മൃഗശാലയിൽ സൂ കീപ്പർ പദവിയിൽ അഞ്ച് സ്ത്രീകൾ. ഇന്ത്യയിൽ ഡൽഹി മൃഗശാലയിൽ മാത്രമാണ് ഇത്തരത്തിൽ ഒരു വനിതാ ജീവനക്കാരിയുള്ളത്. തൃശൂരിലെ പുത്തന്നൂരിൽ നിന്നും തുടങ്ങുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കിലാണ് ഈ അഞ്ച് യുവതികളും ഇനി സേവനം നൽകുക. കെഎൻ നെഷിത, രേഷ്മ സികെ, സജീന പിസി, ഷോബി എംആർ, കൃഷ്ണ കെ ചന്ദ്രൻ എന്നിവരാണ് നിയമിതരായിരിക്കുന്നത്. 600 അപേക്ഷകരിൽ നിന്നും പത്ത് പുരുഷന്മാർക്കൊപ്പമാണ് അഞ്ച് പേരും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ വനവാസി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. മൃഗങ്ങളുമായി ഇടപഴകുന്നതും കൂറ്റൻ ഇരുമ്പുകൂടുകൾ വൃത്തിയാക്കുക എന്നിവയാണ് ഇവരുടെ ജോലി.
വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളല്ല എന്നതാണ് ആദ്യപാഠമെങ്കിലും അഞ്ച് പേരും ഇതിടയ്ക്ക് മറക്കും. ഊണ് കഴിഞ്ഞ് കുറച്ചു നേരത്തെ ഇറങ്ങി ഇടവേളകളിൽ അഞ്ചംഗ സംഘം ഒരുമിച്ച് സുവോളജിക്കൽ പാർക്കിലെ ആദ്യത്തെ അതിഥിയായ വൈഗയെന്ന കടുവയുടെ അടുത്തേക്ക് ഓടും. അടുത്തെത്തുമ്പോൾ തങ്ങളുടെ ഗന്ധവും ശബ്ദവും തിരിച്ചറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നത് കാണുന്നത് ഇവർക്ക് ഏറെ പ്രിയമുള്ള കാര്യമാണ്. കഠിനാധ്വാനവും ശ്രദ്ധയും ഏറെ ആവശ്യമുള്ള ജോലിയാണെന്നിരിക്കെ തന്നെ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും ഡയറക്ടർ ആർ കാർത്തിക് വ്യക്തമാക്കി.
തൃശൂരിലെയും തിരുവനന്തപുരത്തെയും മൃഗശാലകളിലായി ഓരോ മാസത്തെ പരിശീലനം ഇവർ പൂർത്തിയാക്കി കഴിഞ്ഞു. നിലവിൽ പുത്തൂരിൽ മൃഗങ്ങളുടെ കൂടുകളിലും മറ്റുമായി പരിശീലനം തുടരുകയാണ്.
Comments