ചെന്നൈ: ചിക്കന്റെ ഗ്രേവി ആവശ്യപ്പട്ട് കിട്ടാൻ വൈകിയതോടെ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ. തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ ചിക്കൻ കറിയുടെ ഗ്രേവി ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ ഇത് നൽകാൻ കുറച്ച് വൈകിയതോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഏറെ നേരം കാത്തിരുന്നിട്ടും ഗ്രേവി കൊണ്ടുവരാഞ്ഞതിൽ ക്ഷുഭിതരായ യുവാക്കൾ ചേർന്ന് ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അക്രമികൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാഞ്ചിപുരം തേറടിയിലെ റോയൽ ബിരിയാണി ഹോട്ടലിലാണ് സംഭവം. ബിരിയാണി കഴിക്കാനെത്തിയ രണ്ട് യുവാക്കൾ
ചിക്കൻ കറിയുടെ ഗ്രേവി ചോദിച്ചു. തിരക്കിനിടയിൽ ഹോട്ടൽ ജീവനക്കാർ ഗ്രേവി നൽകാൻ വൈകി. ക്ഷുഭിതരായ യുവാക്കൾ അടുക്കളയുടെ ഉള്ളിൽ കയറി ഗ്രേവി എടുക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ജീവനക്കാർ എതിർത്തു.
തുടർന്ന് ജീവനക്കാരെ അസഭ്യം പറഞ്ഞ് ഇരുവരും ഹോട്ടലിന് പുറത്തേക്ക് പോയി. 10 മിനിറ്റിനുള്ളിൽ രണ്ട് സുഹൃത്തുക്കളെയും കൂട്ടി തിരികെയെത്തിയ യുവാക്കൾ കസേര എടുത്ത് ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയും ഭക്ഷണസാധനങ്ങൾ എടുത്തെറിയുകയമായിരുന്നു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഉൾപ്പെടെ ഭയന്ന് പുറത്തേക്കോടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ചീപുരം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേരെയും അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ ബംഗാൾ സ്വദേശികളായ രണ്ട് ഹോട്ടൽ ജീവനക്കാർ കാഞ്ചീപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments