കോട്ടയം; ഒരായുസ് മുഴുവൻ ഗൾഫിൽ വിയർപ്പൊഴുക്കിയ സമ്പാദ്യവുമായി നാട്ടിലൊരു ബസ് വാങ്ങി ഉപജീവനം നടത്താനാഗ്രഹിച്ച്, തൊഴിലാളി പ്രശ്‌നത്തിൽ ഗതികെട്ട വരവേൽപ്പെന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച മുരളിയെ നമ്മുക്കറിയാം. 1989 പുറത്തിറങ്ങിയ ചിത്രത്തിലെ സമാന സ്ഥിതി ഇപ്പോഴും മാറിയിട്ടില്ലെന്ന് അരക്കിട്ട് ഉറപ്പിക്കുന്ന വാർത്തകളാണ് കോട്ടയത്തു നിന്ന് പുറത്തെത്തിയത്. ഇവിടെയും കഥയിലെ വില്ലന്മാർ ഭരണപക്ഷ പാർട്ടിയിലെ തൊഴിലാളി സംഘടന തന്നെ.
സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതോടെ ഉടമയ്‌ക്ക് ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങേണ്ടിവന്നു. കോട്ടയംതിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹനാണു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങിയത്.’ടൈംസ് സ്‌ക്വയർ ലക്കി സെന്റർ’ എന്നാണു ലോട്ടറി വിൽപന കേന്ദ്രത്തിനു പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ന്യൂയോർക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്‌ക്വയറിലാണ്. ലോട്ടറിക്കച്ചവടം തുടങ്ങിയതു മുഖ്യമന്ത്രി ടൈംസ് സ്‌ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോൾ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞ് ഇരുമ്പ് കസേരയിലാണ് രാജ്‌മോഹന്റെയും ഇരുപ്പ്.
ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്‌മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്‌മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്. തൊഴിൽ പ്രശ്നം വഷളാക്കിയാണ് ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഏറ്റവും കളക്ഷനുള്ള ബസിന്റെ സർവീസാണ് മുടക്കിയതെന്നു രാജ്‌മോഹൻ പറയുന്നു. മറ്റു രണ്ടു ബസുകൾ പൂർണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സർവീസ് നടത്തുന്നതെന്നും ഉടമ പറയുന്നു. ഇനിയെന്തു ചെയ്യുമെന്ന് അറിയാതെ നട്ടംതിരിയുകയാണ് രാജ്‌മോഹൻ.
കോട്ടയം ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ റൂട്ടിലെ കലക്ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതുപ്രകാരം ശമ്പളം കൂട്ടി. നിശ്ചിത കളക്ഷൻ ലഭിച്ചാൽ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണു തർക്കം. വരവേൽപ്പിലേതുപോലെ യൂണിയൻ തൊഴിലാളികളുടെ അടി കൊള്ളേണ്ടിവരുമോ എന്നും ബസ് തകർക്കുമോയെന്നും രാജ്‌മോഹന് ഭീതിയുണ്ട്.
Comments