ബർമിംഗാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം..! ഇപ്പോഴും പറയാറായിട്ടില്ല ആര് ആദ്യവിജയത്തിന്റെ മധുരം നുണയുമെന്നും പരാജയത്തിന്റെ കയ്പ്പ്‌നീര് രുചിക്കുമെന്നും. ഇനി തോറ്റാൽ പോലും ശൈലിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് ഉറക്കെ പറയുന്ന ഇംഗ്ലണ്ടും അടിസ്ഥാന പാഠങ്ങളിൽ നിന്ന് വ്യതിചലിക്കില്ലെന്ന് വ്യക്തമാക്കി ഓസിസും പോരടിക്കുമ്പോൾ ഒന്നാം ആഷസ് ടെസ്റ്റിന്റെ അവസാന ദിനം ആത്യന്തം ആവേശകരമാകുമെന്ന കാര്യത്തിൽ സംശയമില്ല.
നാലാം ദിവസത്തെ കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ 281 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ്. 281 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചാൽ ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡാണ്. ആഷസ് ചരിത്രത്തിൽ തന്നെ പിന്തുടർന്ന് ജയിക്കുന്ന ഉയർന്ന നാലാമത്തെ സ്‌കോറാകുമിത്്.1948ൽ ലീഡ്‌സിൽ 404 റൺസ് പിന്തുടർന്ന് ജയിച്ചതായിരുന്നു ആഷസ് ചരിത്രത്തിലെ തന്നെ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന റൺചേസ്.
ആദ്യ ഇന്നിങ്സിലെ സെഞ്ചുറി നേട്ടക്കാരൻ ഉസ്മാൻ ഖവാജയും (34*), നൈറ്റ് വാച്ച്മാൻ സ്‌കോട്ട് ബോളണ്ടുമാണ് (13*) ക്രീസിൽ. ഒരു ദിവസവും ഏഴ് വിക്കറ്റും ശേഷിക്കേ വിജയത്തിലേക്ക് ഓസീസിന് 174 റൺസ് കൂടി വേണം ഡേവിഡ് വാർണർ (36), മാർനസ് ലബുഷെയ്ൻ (13), സ്റ്റീവ് സ്മിത്ത് (6) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്.ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി എന്നിവരാണ് ഇനി ബാറ്റിംഗിനിറങ്ങാനുള്ളത്.
നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 273 റൺസിന് ഓൾഔട്ടായിരുന്നു. 46 റൺസ് വീതമെടുത്ത ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർമാർ. ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് 43 റൺസെടുത്തു. ആദ്യ ഇന്നിങ്സിലെന്ന പോലെ രണ്ടാം ഇന്നിങ്സിലും വേഗത്തിലാണ് ഇംഗ്ലീഷ് ബാറ്റർമാർ ബാറ്റ് വീശിയത്. നാല് വിക്കറ്റുമായി ഓസിസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്പിന്നർ നേഥൻ ലയണും ബൗളിങ്ങിൽ തിളങ്ങി.
Comments