ലക്‌നൗ: വീർ സവർക്കർ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ജീവചരിത്രം സംസ്ഥാന ബോർഡ് സിലബസിൽ വിഷയമായി ഉൾപ്പെടുത്താൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യയിൽ ഒരു കാലഘട്ടത്ത് ജീവിച്ചിരുന്ന 50 മഹാന്മാരുടെ ജീവിതകഥകൾ കൂടി ഉൾപ്പെടുത്തി ബോർഡ് പാഠ്യപദ്ധതി വിപുലീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച മഹാന്മാരെയും വിപ്ലവകാരികളെയും സ്വാതന്ത്ര്യ സമര സേനാനികളെയും സാമൂഹിക പരിഷ്‌കർത്താക്കളെയും ചരിത്രകാരന്മാരെയും മഹാരഥന്മാരെയും കുറിച്ച് സംസ്ഥാനത്തിലെ വിദ്യാർത്ഥികൾ അറിവ് നേടും. എല്ലാ സ്‌കൂളുകളിലും ഈ പാഠ്യപദ്ധതി നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾ ഈ വിഷയത്തിൽ വിജയിക്കേണ്ടത് നിർബന്ധമാണ്. രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം വിദ്യാർത്ഥികൾക്ക് പ്രചോദനകരമാകും. അതിന്റെ ഭാഗമായാണ് സംസ്ഥാന ബോർഡിന്റെ പാഠ്യ പദ്ധതിയിൽ മഹാത്മക്കളുടെ ജീവചരിത്രം ഉൾപ്പെടുത്തുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ജൂലൈ മുതൽ ആരംഭിക്കുന്ന പാഠ്യപദ്ധതിയിൽ പുതുക്കിയ സിലബസ് ഉൾപ്പെടുത്തും. യോഗ, കായികം, ശാരീരിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളോടൊപ്പമാണ് യുപി ബോർഡ് ഈ വ്യക്തികളുടെ ജീവിതകഥയും ഉൾപ്പെടുത്തിയിട്ടുള്ളത്. യുപി ബോർഡിന്റെ 27,000-ലധികം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സിലബസാണ് വിപുലീകരിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഛത്രപതി ശിവജി, വിനായക് ദാമോദർ സവർക്കർ, ചന്ദ്രശേഖർ ആസാദ്, ബിർസ മുണ്ട, ബീഗം ഹസ്രത്ത് മഹൽ, വീർ കുൻവർ സിംഗ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, ശ്രീനിവാസ, ലോകമാന്യ തിലക്, ഗോപാൽ കൃഷ്ണ ഗോഖലെ, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ജീവിതകഥകളാണ് പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
Comments