തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായകവിവരവുമായി കേരളാ പോലീസ്. വ്യാജ സർട്ടിഫിക്കറ്റിന് വേണ്ടി നിഖിൽ തോമസ് എസ്എഫ്‌ഐ നേതാവിന് രണ്ട് ലക്ഷം രൂപ അയച്ചതായി തെളിവ് ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റ് ആയിരുന്നു ഇപ്പോൾ വിദേശത്ത് അദ്ധ്യാപകനാണ്. ഇയാളാണ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നും ഇതിനായി രണ്ട് ലക്ഷം രൂപ നിഖിൽ കൈമാറിയതായും പോലീസിന് തെളിവ് ലഭിച്ചു.
2020-ലാണ് നിഖിൽ തോമസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എസ്എഫ്‌ഐ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചത്. ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
നിഖിൽ തോമസ് ഒളിവിൽ പോയത് അഭിഭാഷകന്റെ കാറിലാണ് എന്ന് വ്യക്തമായി. പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച അഭിഭാഷകന്റെ കാറിലാണ് 19-ന് രാത്രി നിഖിൽ മുങ്ങിയത്. സിപിഐഎം പ്രാദേശിക നേതാവായ ഇയാളെ കഴിഞ്ഞദിവസവും പോലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം സിപിഐഎം ഏരിയ കമ്മിറ്റിയംഗം അടക്കം എട്ട് പേരെ കൂടിയാണ് ഇന്നലെ ചോദ്യം ചെയ്തത്. മൂന്ന് ഇൻസ്‌പെക്ടർമാരെ കൂടി ഉൾപ്പെടുത്തി കേസ് അന്വേഷണ സംഘം വിപുലീകരിച്ച് കഴിഞ്ഞു.
Comments