ന്യൂഡൽഹി: ആറ് ദിവസത്തെ അമേരിക്ക, ഈജിപ്ത് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുലർച്ചെ ഒരു മണിയോടുകൂടിയാണ് ഡൽഹി വിമാനത്താവളത്തിലെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം ജൂൺ 20-നാണ് പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചത്. ജൂൺ 21 ന് 9-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന യോഗ സെഷനും പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ചിരുന്നു. അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത അദ്ദേഹം വൈറ്റ് ഹൗസിൽ നടത്തിയ സ്റ്റേറ്റ് ഡിന്നറിലും പങ്കെടുത്തു. അമേരിക്കൻ സന്ദർശനത്തിൽ നിരവധി കമ്പനി സിഇഒ മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാൽഹൂൺ, ആമസോൺ സിഇഒ ജെഫ് ബേസോസ്,ടെസ്ല സിഇഒ എലോൺ മസ്ക് എന്നിവർ മോദിയെ കണ്ടിരുന്നു.
നാല് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഈജിപ്തിലെത്തിയത്. ഈജിപ്തിൽ 26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ഉഭയകക്ഷി സന്ദർശനമായിരുന്നു ഇത്. ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ പുരസ്കാരം പ്രധാനമന്ത്രിയ്ക്ക് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി സമ്മാനിച്ചു. ശേഷം നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
Comments