ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കേറ്റും മാർക്ക് ലിസ്റ്റും പോലീസ് കണ്ടെടുത്തു. നിഖിലിന്റെ മുറിയിലെ അലമാരയിൽ നിന്നായിരുന്നു രേഖകൾ കണ്ടെടുത്തത്. ഫസ്റ്റ് ക്ലാസ് മാർക്കോടെ പാസായി എന്നാണ് വ്യാജസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒളിവിൽ പോയതിനാൽ രേഖകൾ മാറ്റാനും നശിപ്പിക്കാനും നിഖിലിന് സാവകാശം ലഭിച്ചിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.
നിഖിൽ സർട്ടിഫിക്കേറ്റ് ഒരു മാസം മുൻപ് കോളേജിൽ നിന്നും തിരികെ വാങ്ങിയിരുന്നു. ബിരുദ സർട്ടിഫിക്കേറ്റിനെ കുറിച്ചറിയാൻ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്ന് നിഖിലിന് വിവരം ലഭിച്ചു. ഇതേ തുടർന്നാണ് കോളേജിൽ നിന്നും സർട്ടിഫിക്കറ്റ് തിരികെ വാങ്ങിയത്.
നിഖിലിന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോണിലുണ്ട്. എന്നാൽ ഫോൺ താൻ തോട്ടിലെറിഞ്ഞ് നശിപ്പിച്ചെന്നാണ് നിഖിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സിസിടിവി പരിശോധിച്ചപ്പോൾ ഇത് കളവാണെന്ന് തെളിഞ്ഞു. കായംകുളം സിപിഎമ്മിലെ ഇരു ചേരികൾ തമ്മിലുള്ള സാമുഹ്യ മാദ്ധ്യമങ്ങളിലെ പോരുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോണിലുണ്ടെന്ന് ലഭിക്കുന്ന വിവരം.
അതേസമയം കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഓറിയോൺ ഏജൻസിയിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. തനിക്ക് മുൻ എസ്എഫ്ഐ നേതാവായ അബിൻ സി രാജ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങി നൽകിയത് ഒറിയോൺ ഏജൻസി വഴിയാണെന്നായിരുന്നു നിഖിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ തെളിവെടുപ്പ്.
Comments