മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് ഗാനഗന്ധർവൻ കെ ജെ യേശുദാസ്. അവിസ്മരണീയമായ സ്വരമാധൂര്യം കൊണ്ട് ഇന്ത്യ മുഴുവനും ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന് ആരാധകരുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന ശബ്ദമാധൂര്യമാണ് അദ്ദേഹത്തിന്റേത്. 1961-ലാണ് യേശുദാസ് തന്റെ സംഗീതയാത്ര ആരംഭിക്കുന്നത്. സംഗീത ലോകത്ത് അറുപത് വർഷങ്ങൾ പിന്നിട്ട അദ്ദേഹം ഏകദേശം അമ്പതിനായിരത്തിലധികം ഗാനാലാപനം നടത്തിയിട്ടുണ്ട്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നീ ഭാഷകളിലൊഴികെ മറ്റെല്ലാ ഇന്ത്യൻ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. പിന്നീട് അച്ഛന്റെ പാതയിലൂടെ മകൻ വിജയ് യേശുദാസും ഇന്ന് സംഗീത ലോകത്ത് വിസ്മയം തീർക്കുകയാണ്.
വളരെ ചെറുപ്പംമുതൽ പാട്ടിനെ പ്രണയിച്ചിരുന്ന വിജയ് അച്ഛനെ പോലെ ജീവിതത്തിൽ പ്രാധാന്യം കൽപ്പിച്ചിരുന്നതും സംഗീതത്തിന് തന്നെയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന ഗായകന്മാരിൽ ഒരാളാണ് വിജയ് യേശുദാസ്. ഗായക വേഷത്തിന് പുറമേ അഭിനയത്തിലും താരം തിളങ്ങി നിൽക്കുകയാണ്. വിജയ് നായകനായ പുതു ചിത്രം സാൽമൺ 3ഡി റിലീസിനായി ഒരുങ്ങുകയാണ്. ഏഴ് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് വിജയ് ഇപ്പോഴുള്ളത്. ഇതിനിടെ അച്ഛനെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സംഗീതത്തിനൊപ്പം അഭിനയത്തിലും സജീവമാകുന്ന വിജയ് തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കവെയാണ് അച്ഛനെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്.
താരത്തിന്റെ വാക്കുകൾ…
ഒരുപാട് സമയമെടുത്താണ് താനൊരു നല്ല ഗായകനായി പേരെടുത്തത്. അഭിനയത്തിലും മികച്ചതാവണമെന്നാണ് ആഗ്രഹം. അഭിനയത്തിലോ സംഗീത സംവിധാനത്തിലോ അധികം നേട്ടങ്ങളുണ്ടായിട്ടില്ല. അതെല്ലാം മുന്നോട്ടുള്ള യാത്രകളിൽ വന്നു ചേരും. എഴുത്തോ, സംവിധാനമോ അങ്ങനെ ചെയ്യണമെന്നു തോന്നുന്ന എല്ലാം ഈ ഒറ്റ ജന്മത്തിൽ ചെയ്യും. ആഗ്രഹമുള്ള എല്ലാം ശ്രമിച്ച്, അജണ്ടയോ വലിയ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഈ യാത്ര ആസ്വദിക്കുക എന്നതാണ് തന്റെ മോട്ടോ. അപ്പയും (യേശുദാസ്) അതുപോലെ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച് ജീവിക്കുകയാണ്. എപ്പോഴും അമ്മ അടുത്തു വേണമെന്നു മാത്രം. ടെന്നിസ് കാണലാണ് പ്രിയ വിനോദം. സിനിമകളും കാണാറുണ്ട്. ഇടയ്‌ക്കു പുതിയ പാട്ടുകളുടെ അഭിപ്രായം ചോദിക്കുന്നവരോട് പാട്ടു കേട്ടു നിർദ്ദേശങ്ങൾ പറയാറുണ്ടെന്നും വിജയ് പറയുന്നു. അമേരിക്കയിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസ് ഇപ്പോൾ. അടുത്തിടെ അണ്ണാറക്കണ്ണന് തീറ്റ കൊടുക്കുന്ന യേശുദാസിന്റെ വീഡിയോ വൈറലായിരുന്നു.
അപ്പയുടെ പേരിനോടു മാത്രം ചേർത്ത് തന്നെ തിരിച്ചറിയുമ്പോൾ ആദ്യമൊക്കെ ചെറിയ അമർഷം തോന്നാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിൽ സന്തോഷമാണെന്നും വിജയ് കൂട്ടിച്ചേർത്തു. ‘എന്നെ ഞാനാക്കിയതിൽ ഒരു വലിയ പങ്ക് അപ്പയ്‌ക്കുണ്ട്’, വിജയ് പറഞ്ഞു.
Comments