തിരുവനന്തപുരം: കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ നരേന്ദ്രമോദി സർക്കാർ ആറുവരിപാതയാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 1,266 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമാക്കിയി മാറും. മോദി സർക്കാർ രാജ്യത്ത് 54,000 കിലോമീറ്റർ ദൂരം ദേശീയപാത നിർമ്മിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകൾ ആറ് വരിയാക്കി മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവെ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് റെയിൽവെ ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റർ പാളമാണ് റെയിൽവെ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി വർദ്ധിപ്പിച്ചെന്നും ജെപി നദ്ദ പറഞ്ഞു.
രാജ്യത്തെ 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്ന് വർഷമായി നൽകുന്നു. യൂറോപ്പിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഈ സംഖ്യ. നാല് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമ്മിച്ചത്. ശൗചാലയങ്ങൾ സ്ത്രീകളുടെ അഭിമാനത്തിന്റെ വിഷയമാണ്.11 കോടി ടോയിലറ്റ് മോദി സർക്കാർ പണിതു. രണ്ട് ലക്ഷത്തി നാൽപ്പത്തിമൂന്നായിരം ടോയിലറ്റുകളാണ് കേരളത്തിൽ പണി കഴിപ്പിച്ചത്. ആയുഷ്മാൻ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇൻഷൂറൻസ് പരിരക്ഷയാണ്. 50 കോടി ജനങ്ങൾക്കാണ് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് ലഭിക്കുന്നത്. കേരളത്തിൽ 22 ലക്ഷം പേർക്ക് ഈ ആനുകൂല്യം കിട്ടുന്നത്. ജൽ ജീവൻ മിഷനിൽ 9 കോടി പേർക്ക് സൗജന്യ കുടിവെള്ളം എത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു. 20 ലക്ഷത്തി മുപ്പതിമൂന്നായിരം കർഷകർക്കാണ് കേരളത്തിൽ കിസാൻ സമ്മാൻ നിധി ലഭിക്കുന്നത്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ മോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.
കൊറോണ കാലഘട്ടത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇന്ന് സാമ്പത്തികമായി മുന്നേറുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്നാണ് ഐഎംഎഫ് പറയുന്നത്. ലോകത്തിൽ ഏറ്റവും കുറവ് വിലവർദ്ധനവുള്ള രാജ്യം ഇന്ത്യയാണ്. ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നത് രാജ്യത്തിന്റെ പുരോഗതി മനസിലാക്കിയാണ്. മോദിയുടെ ഭരണത്തിൽ സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി. കയറ്റുമതിയുടെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചു.
ഫോട്ടോ സെഷന് വേണ്ടി മാത്രമാണ് പാട്നയിലെ സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യമെന്ന് ജെപി നദ്ദ പറഞ്ഞു. ലോകനേതാക്കൾ നരേന്ദ്രമോദിയെ അംഗീകരിക്കുമ്പോൾ പ്രതിപക്ഷത്തുള്ള ചിലർ കുറ്റം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിൻമുറക്കാരൻ രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പറയുന്നു. കുടുംബവാഴ്ചയാണ് ഇന്ത്യയിൽ ഇല്ലാതായതെന്ന് രാഹുൽ മനസിലാക്കണം. മറ്റെല്ലാ പാർട്ടികളും അവരുടെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇന്ത്യയുടെ വികസനത്തിന് മോദി തന്നെ പ്രധാനമന്ത്രിയാവണം. കേരളം ഇന്ന് മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറികഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. രാജ്യത്ത് 35 പേർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോൾ അതിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു. ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, ശോഭാ കരന്തലജെ, കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സഹ പ്രഭാരി രാധാ മോഹൻ അഗർവാൾ, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവർ പങ്കെടുത്തു.
Comments