ന്യൂഡൽഹി: യുഎസ്, ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി ഇന്നലെ രാത്രി ഡൽഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് മന്ത്രിമാരായ നിർമ്മല സീതാരാമൻ, ഹർദീപ് സിങ് പുരി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മണിപ്പൂരിലെ ആക്രമസംഭവങ്ങളെ കുറിച്ച് അമിത് ഷാ യോഗത്തിൽ ചർച്ച ചെയ്തു.
മണിപ്പൂരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ അമിത് ഷായുടെ നേതൃത്വത്തിൽ ശനിയാഴ്ച സർവകക്ഷി യോഗം ചേർന്നിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ, സിപിഐ എംപി ജോൺ ബ്രിട്ടാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആറ് ദിവസത്തെ സന്ദർശനത്തിന് ശേഷം ഡൽഹിയലെത്തിയ പ്രധാമന്ത്രിയെ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവരുൾപ്പെടെ വിവിധ പാർട്ടി എംപിമാർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
പ്രധാനമന്ത്രി തന്റെ ആദ്യ ഈജിപ്ത് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ആഫ്രിക്കൻ രാജ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായുള്ള കൂടിക്കാഴ്ചയും വീഡിയോയിൽ കാണാം.’എന്റെ ഈജിപ്ത് സന്ദർശനം ചരിത്രപരമായ ഒന്നായിരുന്നെന്നും ഇത് ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് നവോന്മേഷം നൽകുകയും നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുകയും ചെയ്യും’എന്ന അടികുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
Comments