എസ്എഫ്‌ഐക്കാർ ഡിഗ്രി പരീക്ഷ എഴുതാതെ വിജയിച്ചതും വ്യാജ ഡിഗ്രി സ്വന്തമാക്കിയതും വാർത്തകളിൽ നിറയുമ്പോൾ കമ്മ്യൂണിസ്റ്റ് ചൈനയിൽ നിന്ന് വരുന്നത് വ്യത്യസ്തമായ വാർത്തയാണ്. സർവകലാശാലയിൽ പ്രവേശനം ലഭിക്കാൻ വേണ്ടി 27 തവണയാണ് ഒരു ബിസിനസുകാരൻ പരീക്ഷയെഴുതിയത്. ചൈനയിലെ പ്രശസ്തമായ സിചുവാൻ യൂണിവേഴ്സ്റ്റിയിൽ പ്രവേശനത്തിനായാണ് 56 കാരനായ ലിയാങ് ഷി പരീക്ഷയെഴുതിയത്. പ്രദേശത്തെ മികച്ച് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിക്കുക എന്നതായിരുന്നു ഷിയുടെ ആഗ്രഹം. മുൻ ഫാക്ടറി തൊഴിലാളിയായ ലിയാങ് കഠിനാധ്വാനത്തിലൂടെയാണ് ഈ നിലയിലെത്തിയത്. സി ചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിൽ നിർമ്മാണ സാമഗ്രികളുടെ ബിസിനസ് നടത്തുകയാണ് നിലവിൽ ലിയാങ്.
ദിവസവും 12 മണിക്കൂറോളം പഠിച്ചാണ് ലിയാങ് പരീക്ഷയെഴുതിയത്. നിർഭാഗ്യമെന്ന് പറയട്ടെ, അവസാനമായി എഴുതിയ പരീക്ഷയിൽ 750-ൽ 424 പോയിന്റ് മാത്രമാണ് ലഭിച്ചത്. അതിനാൽ തന്നെ പ്രവേശനം കിട്ടിയില്ല. സർവകലാശാലയിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ അടിസ്ഥാന മാർക്കിനെക്കാൾ 34 പോയിന്റ് കുറവാണ് ലിയാങിന് ലഭിച്ചത്.
ഏകദേശം 13 ദശലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസം നേടാനുള്ള ശ്രമങ്ങൾ മുൻനിർത്തി മുമ്പ് തന്നെ ലിയാങ് പ്രാദേശിക മാദ്ധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
1983 ലാണ് ലിയാങ് ആദ്യ പ്രവേശന പരീക്ഷയെഴുതിയത്. പിന്നീട് ഡസൻ കണക്കിന് തവണ പരീക്ഷകളിൽ പങ്കെടുത്ത ലിയാങിന് ഈ വർഷത്തെ ഫലം സമ്മാനിച്ചതും നിരാശ തന്നെയാണ്. താൻ നിരാശനാണെന്നും എപ്പോഴെങ്കിലും തന്റെ സ്വപ്നം സാക്ഷാത്കരിക്കുമോ എന്ന് ചിന്തയിലാമെന്നും ലിയാങ് പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു കോളേജിൽ പോകാൻ സാധിക്കാത്തത് ദുഖകരമാണ്. ഉന്നത വിദ്യാഭ്യാസം കൂടാതെ ഒരാളുടെ ജീവിതം പൂർത്തിയാകില്ല ലിയാങ് ഷി മാദ്ധ്യമങ്ങളൊട് പറഞ്ഞു.
Comments