ബെംഗളുരു: കർണാടകയിൽ ദളിത് യുവാവുമായി പ്രണയത്തിലായിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛൻ. കർണാടക കോലാർ സ്വദേശി പ്രീതിയാണ് ദാരുണമായ മരണത്തിന് ഇരയായത്. പ്രീതി മരിച്ചെന്നറിഞ്ഞ മനോവിഷമത്തിൽ കാമുകൻ ഗംഗാധർ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ കൃഷ്ണമൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബിരുദ വിദ്യാർത്ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വർഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. എന്നാൽ, ഗംഗാധർ ദളിതനായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ പ്രണയത്തെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം പ്രീതിയുടെ വിവാഹത്തെ സംബന്ധിച്ച് വീട്ടിൽ സംസാരം നടന്നു. തുടർന്ന്, താൻ മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് പ്രീതി പറയുകയും അച്ഛനും പ്രീതിയും തമ്മിൽ വാക്കുതർക്കത്തിലാകുകയും ചെയ്തു. ഇതിനെ തുടർന്ന് മകളെ കൃഷ്ണമൂർത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഗൊല്ല സമുദായാംഗമാണ് മരണപ്പെട്ട പ്രീതി. ഗംഗാധർ ദളിത് സമുദായാംഗമാണ്. സംഭവത്തില്‍ കോലാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗംഗാധറിന്റെയും പ്രീതിയുടെയും മരണത്തിൽ പ്രതിഷേധവുമായി നിരവധി സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്.
Comments