ന്യൂഡൽഹി: കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതെന്ന പരാതിയിൽ ആശുപത്രിയ്ക്ക് ഒന്നര കോടി രൂപ പിഴ. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയത്. കൃത്രിമ ബീജസങ്കലനത്തിനായി ശേഖരിച്ച തന്റെ ബീജത്തിന് പകരമായി മറ്റൊരാളുടെ ബീജമാണ് ഉപയോഗിച്ചതെന്ന ദമ്പതികളുടെ പരാതിയിന്മേൽ 15 വർഷങ്ങൾക്ക് ശേഷമാണ് നടപടി.
2008-ലാണ് ദമ്പതികൾ പടിഞ്ഞാറാൻ ഡൽഹിയിലെ ആശുപത്രിയെ സമീപിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെ ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങളാണ് പിറന്നത്. എന്നാൽ കുട്ടികളിൽ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് സംശയം ജനിച്ചത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബീജം നിക്ഷേപിച്ചതിൽ കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഇതോടെ അശ്രദ്ധയ്ക്കും സേവനത്തിലെ അപാകതയ്ക്കും നഷ്ടപരിഹാരമായി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ദമ്പതികൾ ഉപഭോക്തൃ കമ്മീഷനം സമീപിക്കുകയായിരുന്നു. കമ്മീഷൻ നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ തെറ്റായ ചികിത്സ രീതികൾ നടന്നുവെന്ന് കണ്ടെത്തി.
തുടർന്ന് ആശുപത്രി ചെയർപേഴ്സണും ഡയറക്ടറും ചേർന്ന് ഒരു കോടി രൂപയും ചികിത്സയുടെ ഭാഗമായിരുന്ന മൂന്ന് ഡോക്ടമാർ പത്ത് ലക്ഷം വീതവും ദമ്പതികൾക്ക് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. 1.30 കോടി രൂപ കുട്ടികൾ പ്രായപൂർത്തിയാക്കുന്നത് വരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണമെന്നാണ് നിർദ്ദേശം. കുട്ടികളുടെ പരിചരണത്തിനായി ദമ്പതികൾക്ക് അനുവാദം നൽകിയിട്ടുണ്ട്.
Comments