ഇടുക്കി : നെടുങ്കണ്ടം പ്രകാശ്ഗ്രാം മേഖലയിൽ കാട്ടുപന്നി ആക്രമണം രൂക്ഷമാകുന്നു. ടിഷ്യു കൾച്ചറൽ വാഴയും ഉൾപ്പെടെയുള്ള നിരവധി കൃഷി വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. വനം വകുപ്പ് വിഷയത്തിൽ അനാസ്ഥ കാണിക്കുകയാണെന്നും, ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് വ്യാപകമായ കാട്ടുപന്നി ആക്രമണം ഉണ്ടായത്. 30 ഓളം കാട്ടുപന്നികൾ അടങ്ങുന്ന സംഘമാണ് രാത്രികാലങ്ങളിൽ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കപ്പ, വാഴ,പച്ചക്കറി, ഏലം തുടങ്ങിയ കൃഷി വിളകളെല്ലാം വ്യാപകമായി കാട്ടുപന്നികൾ നശിപ്പിച്ചു. തമിഴ്നാട് അതിർത്തി മേഖലയിൽ നിന്നും എത്തുന്ന കാട്ടുപന്നികളാണ് നാശനഷ്ടം ഉണ്ടാക്കുന്നതെന്നാണ് കർഷകർ പറയുന്നത്.
ഇതേസമയം അതിർത്തി മേഖലയ്‌ക്ക് പുറമേ തൂക്കുപാലം, അൻപതേക്കർ തുടങ്ങിയ മേഖലകളിലും കാട്ടുപന്നിയുടെ ശല്യം തുടരുകയാണ്. കാട്ട് പന്നികളെ വെടിവെച്ച് പിടികൂടാൻ പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടിയും അധികൃതർ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments