ചെന്നൈ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര ജൂലൈ 28ന് രാമേശ്വരത്ത് നിന്നും ആരംഭിക്കും. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന് മുദ്രവാക്യമുയർത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലുടെ കടന്നുപോകുന്ന പദയാത്ര ചെന്നൈയിൽ അവസാനിക്കും. തമിഴ് പുതുവർഷത്തോട് അനുബന്ധിച്ച് ഏപ്രിലിൽ യാത്ര തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും അണ്ണാമലൈയ്‌ക്ക് കർണാടക തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്നതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ നിയോജക മണ്ഡലങ്ങളിലുമെത്തി കേന്ദ്രസർക്കാരിന്റെ ഒൻപത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഡിഎംകെയുടെ അഴിമതി തുറന്നുകാട്ടുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഡിഎംകെ സർക്കാരിന്റെ അഴിമതികളുടെ കൂടുതൽ തെളിവുകൾ ഡിഎംകെ ഫയൽസിലൂടെ പുറത്തുവിടുമെന്നും ബിജെപി അറിയിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരു ദശാബ്ദത്തോളമായി ഒരു അഴിമതി പോലും ഇല്ലാതെ ബിജെപി ഈ രാജ്യം ഭരിക്കുന്നു. ശാക്തീകരണത്തിലൂടെയുള്ള വികസനമാണ് മന്ത്രം. കർഷകരുടെ ശാക്തീകരണം, സ്ത്രീ ശാക്തീകരണം, യുവാക്കളുടെ ശാക്തീകരണം, മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശാക്തീകരണം, സംരംഭകരുടെ ശാക്തീകരണം, അടിസ്ഥാനപരമായി, ഓരോ ഇന്ത്യക്കാരന്റെയും ശാക്തീകരണമാണ് മോദി സർക്കാരിന്റെ എല്ലാ പദ്ധതികളുടെയും എല്ലാ നയങ്ങളും. തമിഴ്‌നാട് ഇല്ലാതെ ഇന്ത്യയുടെ കഥ അപൂർണ്ണമാണ്.
എന്നാൽ, തമിഴ് ജനതയുടെ ക്ഷേമത്തേക്കാൾ ഒരു കുടുംബത്തിന്റെ ക്ഷേമത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഒരു പാർട്ടിയുടെ പിടിയിലാണ് ഇന്ന് തമിഴ്‌നാട്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിന് പകരം അവർ തന്നെ തമിഴ് ജനതയ്‌ക്ക് ദുരിതമായി മാറിയിരിക്കുന്നു. നീച രാഷ്‌ട്രീയത്തിന് എന്റെ തമിഴ് ജനത ഇരയാകാൻ ഞാൻ അനുവദിക്കില്ല. തമിഴർ ഉറക്കത്തിൽ നിന്ന് ഉണർന്ന് തലയുയർത്തി നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തമിഴ്‌നാട് പുതിയ പാതയിലൂടെ നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ഒരുമിച്ച് നടക്കാം. തമിഴകത്തിന്റെ നഷ്ടപ്പെട്ട പ്രതാപം നമ്മൾ ഒരുമിച്ച് വീണ്ടെടുക്കും. നമ്മൾ ഒരുമിച്ച് ഒരു പുതിയ ഭാവി കെട്ടിപ്പടുക്കും. നമ്മൾ ഒരുമിച്ച് തമിഴ്‌നാടിനെ വീണ്ടും മഹത്തരമാക്കും. ഇതൊരു യാത്രയല്ല. ഇതൊരു ദൗത്യമാണ്. ഇത് എന്റെ ഭൂമിക്ക് വേണ്ടിയുള്ള ദൗത്യമാണ്. ഇത് എന്റെ ജനങ്ങൾക്കുള്ള ദൗത്യമാണ്’ – അണ്ണാമലൈ പറഞ്ഞു.
ലക്ഷക്കണക്കിന് ഹിന്ദു തീർഥാടകരെത്തുന്ന ക്ഷേത്രനഗരമായ രാമേശ്വരത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നതെന്ന് ബിജെപി പറഞ്ഞു. തമിഴ്നാടിനൊപ്പമാണ് ബിജെപി എന്ന് തെളിയിക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും ബിജെപി കൂട്ടിച്ചേർത്തു.
Comments