തൊടുപുഴ; വീട്ടമ്മയുടെ വ്യാജ പീഡന പരാതിയിൽ 45 ദിവസം ജയിലിൽ കിടന്നുവെന്നും നീതിവേണമെന്നും ആവശ്യപ്പെട്ട് യുവാവ് രംഗത്തെത്തി. ഇടുക്കി കഞ്ഞിക്കുഴി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ചെയ്യാത്ത കുറ്റത്തിന് ജയിൽവാസം അനുഭവിച്ചെന്ന പരാതിയുമായി രംഗത്തുവന്നത്.കഞ്ഞിക്കുഴി പോലീസിന്റെ നടപടിയിലും പരാതിയുടെ സത്യാവസ്ഥയിലും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവും നൂറിലധികം നാട്ടുകാരും സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം.ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് നേതൃത്വം നൽകുന്നത്. യുവാവിന്റെ മൊഴി എടുത്തതതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
പീഡനപരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവുമായുള്ള തർക്കമാണ് തനിക്കെതിരായ പരാതിക്കു കാരണമെന്ന് പ്രജോഷ് പറയുന്നു. 45 ദിവസമാണ് പ്രജോഷ് ജയിൽവാസം അനുഭവിച്ചത്. പുറത്തിറങ്ങി നാട്ടുകാരോട് ആവലാതി പറഞ്ഞതോടെ നിരവധി പേർ ഒപ്പം ചേർന്നു. 117 ആളുകൾ പേരും ഒപ്പുമിട്ട പരാതി ഡിജിപിക്കും ഇടുക്കി എസ്പിക്കും നൽകി. ഏപ്രിൽ 18നാണ് കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ പ്രജോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു പോലീസ് നടപടി.
എന്നാൽ ഈ പരാതി വ്യാജമാണെന്നും സംഭവം നടന്നെന്ന് പറയുന്ന മാർച്ച് 24ന് മറ്റൊരിടത്ത് കോൺക്രീറ്റ് ജോലിയിലായിരുന്നെന്നുമാണ് പ്രജോഷിന്റെ വിശദീകരണം. അതിനെക്കുറിച്ച് പോലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്ന് ആരോപിച്ച യുവാവ് നുണപരിശോധനയ്ക്ക് വരെ തയാറാണെന്നും പറഞ്ഞു. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇടുക്കി വനിതാ പൊലീസ് സ്റ്റേഷനായിരുന്നു. നടപടിയിൽ ക്രമക്കേടുണ്ടായിട്ടില്ലെന്നും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസ് വിശദീകരണം. എന്നാൽ കാര്യമായ അന്വേഷണം നടത്താതെ പോലീസ് സ്വീകരിച്ച നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടൂകാർ ആരോപിക്കുന്നത്. നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി സംശയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Comments