ഡൽഹി; മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി.നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്.നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. സിസോദിയക്കൊപ്പം മറ്റ് കൂട്ടുപ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുകയാണ്.
തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു.മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡൽഹി എക്‌സൈസ് നയത്തിനെ തുടർന്നുണ്ടായ ആരോപണങ്ങളിലാണ് കേസെടുത്തത്. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ലെഫ്. ഗവർണർ സി.ബി.ഐ. അന്വേഷണത്തിന് ശുപാർശചെയ്തു.
മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സി.ബി.ഐ. കേസെടുത്തിരിക്കുന്നത്. എക്‌സൈസ് മന്ത്രിയായ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരേയാണ് എഫ്.ഐ.ആർ. തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങൾക്കിടെ മദ്യനയം സർക്കാർ പിൻവലിച്ചിരുന്നു.















