ലക്നൗ: ഇരട്ട എഞ്ചിൻ സർക്കാർ സാധാരണക്കാർക്ക് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ നൽകുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം സ്വകാര്യമേഖലയുടെ പങ്കും സുപ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോരഖ്പൂരിലെ ആനന്ദ് ലോക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആരോഗ്യമേഖല വിശാലമായ മേഖലയാണ്. ആരോഗ്യ രംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തവും അനിവാര്യമാണ്. മുൻ സർക്കാരുകളുടെ ഭരണ കാലത്ത് പിന്നാക്ക വിഭാഗത്തിലുള്ളവർക്കും പാവപ്പെട്ടവർക്കും സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നത് വെല്ലുവിളിയായിരുന്നു. എന്നാലിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭിക്കുന്നു. രാജ്യത്തെ 50 കോടിയിലധികം ദരിദ്രരായ ആളുകൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിലും മികച്ച വൈദ്യസഹായം നൽകാൻ ധാരാളം ആശുപത്രികൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്ത് 12 മെഡിക്കൽ കോളേജുകൾ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാലിന്ന് 59 പുതിയ മെഡിക്കൽ കോളേജുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments