തിരുവനന്തപുരം: ആർ.എസ്.എസ് ശ്രീകാര്യം ബസ്തി കാര്യവാഹായിരുന്ന ഇടവക്കോട് രാജേഷ് കൊലക്കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിലായി. കൊലക്കേസിൽ ജാമ്യം നേടി ഒളിവിൽപ്പോയ ഇടയ്‌ക്കോട് മുദാക്കൽ, മങ്കാട്ടുമൂല കോളനിയിൽ രതീഷ് ഭവനിൽ രതീഷിനെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. വിചാരണവേയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ ഒളിവിൽ പോയ രതീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറത്തിറക്കിയിരുന്നു. പെരുമാതുറ ഭാഗത്ത് ഒളിവിൽ പാർത്ത് കടൽപ്പണി ചെയ്തു വരികയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2017ൽ ഇടവക്കോട് പ്രതിഭ നഗറിൽവച്ചായിരുന്നു മൃഗീയമായ കൊലപാതകം.
വീടിന് സമീപത്തെ കടയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലും ഓട്ടോയിലുമെത്തിയ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകളായ മണിക്കുട്ടന്റെ നേതൃത്വത്തിൽ പ്രജീത്ത്, എബി, സിബി, അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് രാജേഷിനെ ആക്രമിച്ചത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ മണിക്കുട്ടൻ രണ്ടു വട്ടം കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞ ഗുണ്ടയാണ് .
രാജേഷിന്റെ കൈവെട്ടിമാറ്റി സമീപത്തെ പുരയിടത്തിൽ എറിഞ്ഞു. ഇരുകാലുകളിൽ ഉൾപ്പെടെ ശരീരത്തിലും നാൽപതോളം വെട്ടേറ്റ് രക്തം വാർന്ന നിലയിൽ ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന രാജേഷിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിട്ടയായ പ്രവർത്തനത്തിലൂടെ ബിജെപിയും ആർ.എസ്.എസും മേഖലയിൽ പിടിമുറുക്കിയതാണ് രാജേഷിന്റെ അരുംകൊലയിലേക്ക് നയിച്ചത്. പ്രദേശത്ത് ഏറെ ജനകീയനായിരുന്നു രാജേഷ്. രാജേഷിന്റെ പ്രവർത്തനം 2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽക്കൈ നേടിക്കൊടുത്തിരുന്നു. സിപിഎം അനായാസം വിജയിച്ചിരുന്ന ഇടവക്കോട് വാർഡിൽ ആദ്യമായി ബിജെപി രണ്ടാമതെത്തി. 48 വോട്ടുകൾക്കാണ് ബിജെപി പരാജയപ്പെട്ടത്. ഇതെല്ലാം സിപിഎമ്മിനെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു.
Comments