മലപ്പുറം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഒന്നിച്ച് പ്രക്ഷോഭം സംഘടിപ്പിച്ച രീതിയിലാകും സിപിഎമ്മുമായി സഹകരിക്കുക.
സിപിഎം കോഴിക്കോട് സംഘടിപ്പിക്കാനിരിക്കുന്ന സെമിനാറിന്റെ സംഘാടക സമിതിയിൽ സമസ്ത നേതാവിനെ ഉൾപ്പെടുത്തിയിരുന്നു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപറമ്പിനെയാണ് സമിതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ താൻ വിവരം അറിഞ്ഞിട്ടില്ലെന്നും സംഘടനയാണ് തീരുമാനം എടുക്കേണ്ടതെന്നും മുസ്തഫ രാവിലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സിപിഎമ്മുമായി സഹകരിക്കാൻ തയാറാണെന്ന് സമസ്ത അറിയിച്ചിരിക്കുന്നത്.
സിപിഎം സെമിനാറിൽ മുസ്ലീം ലീഗിനും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ സെമിനാറിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് നിലപാട്
വ്യക്തമാക്കാൻ ലീഗ് തയ്യാറായിട്ടില്ല. വിഷയത്തിൽ കോൺഗ്രസിന്റെ എതിർപ്പ് നിലനിൽക്കുമ്പോഴും എല്ലാത്തിനെയും നെഗറ്റീവായി കാണേണ്ടതില്ലായെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ഇന്ന് പറഞ്ഞത്. ലീഗിനോട് തൊട്ടുകൂടായ്മ ഇല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
Comments