ജയ്പൂർ: ബിക്കാനീരിൽ സൈക്കിൾ റാലിയുടെ അകമ്പടിയോടെ ജനസഞ്ചയത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. രാജസ്ഥാനിലെ ബിക്കാനീറിൽ അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ ഉദ്ഘാടന ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പോകവെയായിരുന്നു സൈക്കിൾ റാലിയൊരുക്കി ജനങ്ങൾ പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്.
രാജസ്ഥാനിൽ അദ്ദേഹം 24,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. എക്സ്പ്രസ് വേകളുടെ കാര്യത്തിൽ രാജസ്ഥാൻ ഇരട്ട സെഞ്ച്വറിയാണ് നേടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊർജത്തിന്റെ വികസനത്തിനായി ഹരിത ഊർജ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. ഈ പദ്ധതിയിലേയ്ക്ക് ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തും. കൂടാതെ വാണിജ്യ തുറമുഖങ്ങളായ ജാംനഗർ, കാണ്ട്ല എന്നിവയുമായി രാജസ്ഥാനെയും ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പാത അമൃത്സറിൽ നിന്ന് ജോധ്പൂരിലേക്കും ബിക്കാനീറിലേക്കുമുള്ള ദൂരം കുറയ്ക്കും. ജോധ്പൂർ മുതൽ ജലോർ വരെയുള്ള ദൂരവും കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കും വ്യാപാരികൾക്കും കൂടുതൽ നേട്ടം ലഭിക്കും. ഈ അതിവേഗ പാത പശ്ചിമ ഇന്ത്യക്ക് പുതിയ ശക്തി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments