കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും കത്തെഴുതി കേരള മുസ്ലിം ജമാഅത്ത് അദ്ധ്യക്ഷൻ എ.പി.അബൂബക്കർ മുസ്ല്യാർ. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മത നേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണാൻ ശ്രമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കു ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും കാന്തപുരം പറയുന്നു.
ഏതെങ്കിലും വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളെ സമൂഹത്തിനു മുന്നിൽ ചർച്ചയ്ക്കിടുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു. എല്ലാ വിഭാഗങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കണം. വിവിധ ഗോത്ര വിഭാഗങ്ങൾ ഏക സിവിൽ കോഡിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കു ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. നിയമ കമ്മീഷനും കേന്ദ്ര നിയമ മന്ത്രിയ്ക്കും എ.പി.അബൂബക്കർ മുസ്ല്യാർ നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സുന്നി സംഘടനകൾ ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു പടികൂടി കടന്നുള്ള കാന്തപുരത്തിന്റെ നീക്കം. കാന്തപുരം വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കാൻ സമസ്തയ്ക്കും തിരികെ സഹകരിക്കാൻ കാന്തപുരത്തിനും താത്പര്യമുണ്ടെന്ന് ഇരു വിഭാഗങ്ങളും വ്യക്തമാക്കിയിരുന്നു. ഇരു സംഘടനകളെ ഒന്നിപ്പിക്കാൻ പ്രവർത്തിക്കുമെന്ന് ലീഗും വ്യക്തമാക്കിയിരുന്നു. മുസ്ലീം സംഘടനകളെ യൂണിഫോം സിവിൽ കോഡിനെതിരെ ഒരു വേദിയിൽ അണിനിരത്താനാണ് ലീഗ് ശ്രമിക്കുന്നത്.
Comments